കോവിഡിനെതിരെ കോട്ട തീർക്കാൻ കൊന്ത ചൊല്ലി 72 വൈദികർ.

കോവിഡ്-19 എന്ന മഹാമാരിക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന ലോകത്തിനായി അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 72 കത്തോലിക്കാ വൈദികർ പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ചു “വാക് വിത്ത് ക്രൈസ്റ്റ്”
മിഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല പ്രാർത്ഥനാ യജ്‌ഞം നടത്തി.അമേരിക്കയിൽ നിന്നുള്ള ഫാ.തങ്കച്ചൻ കൊല്ലപ്പള്ളിയിൽ SDB യുടെയും കുവൈറ്റിൽ നിന്നുള്ള ഫാ. ജോൺസൻ നെടുമ്പറത്തു SDB യുടെയും നേതൃത്വത്തിൽ 72 ഓളം വൈദീകർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ മഹാ ഉദ്യമത്തിൽ പങ്കുചേർന്നു. ഏഴു ദിവസം നീണ്ടു നിന്ന അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം മെയ് 1 ന് കാനഡയിലെ മിസ്സിസാഗാ രൂപതയുടെ മെത്രാൻ മാർ ജോസ് കല്ലുവേലിൽ ഉത്‌ഘാടനം ചെയ്തു. വിവിധ ശുശ്രൂഷാ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് രോഗബാധിതരും കോവിഡ് രോഗബാധ തരണം ചെയ്തവരുമായ വൈദികരും പരിശുദ്ധ അമ്മയ്ക്കരികെ ലോകത്തിന്റെമേൽ ദൈവ കരുണ ചൊരിയപ്പെടാനായി ജപമാല പിടിച്ച കരങ്ങൾ ഉയർത്തി. കോവിഡ് രോഗബാധിതരെയും മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും ഭരണാധികാരികളെയും ലോകജനതയെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു മധ്യസ്ഥസഹായവും സ്വർഗ്ഗത്തിന്റെ സംരക്ഷണവും ആഗ്രഹിച്ചു വൈദികർ ഒരുമയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. വ്യത്യസ്ത ദിനങ്ങളിൽ അനുഗ്രഹ സന്ദേശങ്ങൾ നൽകി പ്രാർത്ഥിച്ച അഭിവന്ദ്യ മാർ ജോർജ് രാജേന്ദ്രൻ( തക്കല രൂപത ), മാർ തോമസ് തറയിൽ ( ചങ്ങനാശ്ശേരി രൂപത ), മാർ ജേക്കബ് മുരിക്കൻ ( പാലാ രൂപത ) എന്നീ മെത്രാന്മാരുടെ സാന്നിധ്യവും വൈദികർക്ക് കൂടുതൽ കരുത്തും അഭിഷേകവും പകർന്നു.
സിറോ മലബാർ തക്കല രൂപതധ്യക്ഷൻ ബഹുമാനപ്പെട്ട ജോർജ് രാജേന്ദ്രൻ പിതാവ് തന്റെ വചന സന്ദേശത്തിൽ തമിഴ്നാട്ടിൽ കോവിഡിന്റെ താണ്ഡവം അതിരൂക്ഷമായിരിക്കുന്ന സമയത്ത് തന്റെ അജഗണങ്ങളെ ചേർത്ത് പിടിക്കുന്നത് ജപമാലയുടെ കണ്ണികളിലൂടെയാണെന്ന് പറയുകയുണ്ടായി . പള്ളികളുടെ കവാടങ്ങൾ തുറന്നു ശുശ്രൂഷ അർപ്പിക്കുവാനും വൈദീകർ സ്വർഗത്തിലേക്ക് നോക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക്‌ അതു വലിയൊരു ശക്തിയും ബലവുമായിരിക്കുമെന്നും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവ് വൈദികരെ ഓർമപ്പെടുത്തി. ലാളിത്യത്തിന്റെ പ്രതീകമായ സിറോ മലബാർ പാലാ രൂപത സഹായ മെത്രാൻ മാർ.ജേക്കബ് മുരിക്കൻ പിതാവ് മോശയുടെ കരങ്ങളെ ഉയർത്തി പിടിച്ച അഹറോനെയും ജോഷ്വായെയും കുറിച്ചുള്ള വചന ഭാഗം പങ്കുവച്ചു കൊണ്ട് ആപത്തു ഘട്ടത്തിൽ വൈദീകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ മോശയുടെ കൈ ഉയർത്തിയ അഹറോനോടും ജോഷ്വായോടും തദവസരത്തിൽ ഉപമിച്ചു. മെയ് ഒന്നിന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്‌മ ഇന്നലെ രാത്രിയോടെ അഭിവന്ദ്യ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ വചനസന്ദേശത്തോടെയും ആശീർവാദത്തോടെയും അവസാനിച്ചു.
ഈ കൊറോണാ മഹാമാരിക്കെതിരെ പ്രാർത്ഥനയിൽ ഒന്നാകുന്നതിനൊപ്പം ജർമ്മൻ സഭയ്ക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്നും പിതാവ് ഓർമപ്പെടുത്തി.
“വാക് വിത്ത് ക്രൈസ്റ്റ് ”
മിഷൻ ലക്ഷ്യമിടുന്ന ലോകം മുഴുവൻ ഈശോയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തെക്കുറിച്ചു ഈ കൂട്ടായ്മയുടെ ആദ്ധ്യാത്മിക പിതാവായ ഫാ. അനീഷ് മുണ്ടിയാനിക്കൽ എം.എസ്‌.എഫ്.എസ്‌ ( കാരിസ് ഭവൻ ധ്യാന കേന്ദ്രം , അതിരമ്പുഴ ) സംസാരിച്ചു.
ജപമാല യുദ്ധം ഉദ്ഘാടനം ചെയ്‌ത മിസ്സിസ്സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവ് അവസാന നിമിഷത്തിലും നിറ സാന്നിദ്ധ്യമായിരുന്നു . മെയ് മാസത്തിന്റെ അവസാനം നടത്താൻ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട ജപമാല പ്രാർത്ഥനയ്ക്ക് പിതാവ് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group