ചങ്ങനാശേരി: കേരളത്തിലെ ഏറ്റവും നല്ല കർഷകന് അടുത്തവർഷം മുതൽ ഒരു ലക്ഷം രൂപയുടെ മുരിക്കൻ അവാർഡ് നല്കുമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു.
കുട്ടനാട്ടിൽ മാന്പുഴക്കരിയിൽ പുതു തായി ആരംഭിച്ച ക്രിസ് സെന്റർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കായൽ രാജാവ് മുരിക്കന്റെ പേരിൽ ചങ്ങനാശേരി അതിരൂപത ഏർപ്പെടുത്തിയ ഈ അവാർഡ് എല്ലാ വർഷവും ചിങ്ങം ഒന്നിനാണ് വിതരണം ചെയ്യുന്നത്.
കാർഷിക പാരന്പര്യവും പ്രകൃതിഭംഗിയും ഒത്തിണങ്ങിയ സാംസ്കാരിക പെരുമയുടെ നാടായ കുട്ടനാട് എന്നും നിലനില്ക്കണമെന്നും കുട്ടനാടിന്റെ നിലനില്പിനു വേണ്ടിയുള്ള കർമപദ്ധതികൾക്ക് ചങ്ങനാശേരി അതിരൂപത തുടക്കം കുറിക്കുകയാണന്നും മാർ പെരുന്തോട്ടം പറഞ്ഞു.
ഇവിടെനിന്നും ആരും വിട്ടുപോകരുതെന്നും കുട്ടനാട്ടിൽ രണ്ടു സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആളുകൾ ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വകുപ്പുകളായ ചാസിന്റെയും ചാരിറ്റി വേൾഡിന്റെയും നേതൃത്വത്തിൽ അതിരൂപതയിലെ മറ്റുവകുപ്പുകളുടെയും സേവനങ്ങൾ സമന്വയിപ്പിച്ച് കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ചങ്ങനാശേരി അതിരൂപത മാന്പുഴക്കരി കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്ന സെന്ററാണ് ക്രിസ് സെന്റർ.
അതിരൂപത വികാരി ജനറാൾ മോണ്. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ലോഗോ പ്രകാശനവും ആയിരം മെഗാ കിറ്റുകളുടെ വിതരണവും നിർവഹിച്ചു.
ക്രിസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, ക്രിസ് സൊസൈറ്റി ഡയറക്ടർ ഫാ. ഗ്രിഗറി ഓണംകുളം, ഡോ. കെ.സി. ജോസഫ്, ജോർജ് മാത്യു വാച്ചാ, ബിജിമോൾ സേവ്യർ കോയിപ്പള്ളി, ഫാ. ജോസഫ് കൊച്ചുചിറ, ഫാ. തോമസ് കുളത്തിങ്കൽ, ഫാ. ജോർജ് പനക്കേഴം എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group