ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു വെന്നും തിരുപ്പിറവിത്തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മാർപാപ്പാ.
ഇറ്റലിയിലെ കത്തോലിക്കാ പ്രവർത്തന സംഘടനയിലെ, അഥവാ, “അത്സിയോനെ കത്തോലിക്ക”യിലെ (Azione Cattolica) എഴുപതോളം കുട്ടികളെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ അവരോട് താൻ മുൻകൂട്ടി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ച്, മനോധർമ്മാനുസൃതം സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
തിരുപ്പിറവിയിൽ ദൈവം തൻറെ സ്നേഹം നമ്മോട് കാണിക്കുകയും സ്നേഹിക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മരണമടഞ്ഞ തങ്ങളുടെ സമപ്രായക്കാരെ ഓർമ്മിക്കുന്നതിന് കുട്ടികൾ നക്ഷത്രങ്ങളേന്തിയിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഗാസയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം 3000-ത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനെടുത്തതും ഉക്രൈയിനിൽ 500-ലേറെ കുട്ടികൾ മരണമടഞ്ഞതും യെമെനിലും മറ്റുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞതും അനുസ്മരിച്ചു. അവരെക്കുറിച്ചുള്ള ഓർമ്മ നമ്മെ ലോകത്തിന് വെളിച്ചമാകാനും ആളുകളുടെ, വിശിഷ്യ അക്രമച്ചുഴി ഇല്ലാതാക്കാൻ പ്രാപ്തരായവരുടെ, ഹൃദയങ്ങളെ സ്പർശിക്കാനും ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ദൈവത്തെ സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുകവഴി മാത്രമേ ലോകത്തിന് ആവശ്യമായ വെളിച്ചവും സമാധാനവും ലഭിക്കുകയുള്ളുവെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുക എന്നതിനോടുകൂടി സൃഷ്ടിയെ സ്നേഹിക്കുക എന്നതും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group