കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടർന്നുപിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്സ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കൻപോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കൻപോക്സും മുണ്ടിനീരും റിപ്പോർട്ടുചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദേശിച്ചു.

കേരളത്തില്‍ ഈവർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്സ് വന്നതായാണു റിപ്പോർട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയർന്നുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ചിക്കൻപോക്സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാൻ മുൻപ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച്‌ സർക്കാർ ഉത്തരവായിട്ടുണ്ട്.

സാധാരണഗതിയില്‍ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാല്‍ അത്യപൂർവമായിട്ടാണെങ്കിലും ചിക്കൻപോക്സ്മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.

ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുൻപ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group