വെള്ളപ്പൊക്ക ദുരന്തത്തിൽ കൈത്താങ്ങായി ഇറ്റാലിയൻ മെത്രാൻ സമിതി

മധ്യ-കിഴക്കൻ യൂറോപ്പിൽ ഏറെ ദുരന്തങ്ങൾ വിതച്ച ബോറിസ് ചുഴലിക്കാറ്റ് ഇറ്റലിയിലെ വടക്കൻ പ്രവിശ്യകളിൽ കനത്ത മഴയ്ക്ക് കാരണമായി. തുടർന്നുണ്ടായ വെള്ളപൊക്കം മൂലം നിരവധി ആളുകൾ സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ദുരന്തപൂർണ്ണമായ ഈ നിമിഷങ്ങളിൽ ബാധിതരായ ആളുകളോട് അടുപ്പവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതി മുൻപോട്ടു വന്നു. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കണമെന്നു ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റും, ബൊളോഞ്ഞാ അതിരൂപതാ മെത്രാപ്പോലീത്തയുമായ കർദിനാൾ മത്തേയോ സൂപ്പി എല്ലാ ഇടവക സമൂഹങ്ങളോടും അഭ്യർത്ഥിച്ചു.

ബാധിതരൂപതകളിലെ മെത്രാന്മാരുമായി കർദിനാൾ ഫോണിൽ ബന്ധപ്പെട്ടുകൊണ്ട്, ആവശ്യമായ നടപടികളെക്കുറിച്ചു ആരാഞ്ഞു. ഈ ദുരന്തങ്ങൾക്കു നടുവിലും പ്രത്യാശയുടെ ഒരു ഭാവി കാണുന്നുവെന്ന് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച ഫയെൻസ മോദില്യാന രൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ മാരിയോ തോസോ പറഞ്ഞു. “പ്രതീക്ഷ എന്നത് നിഷ്കളങ്കതയുടെ പര്യായമല്ല, പക്ഷേ എല്ലാം ഒരിക്കൽ കൂടി നഷ്ടപ്പെട്ടതായി തോന്നുമ്പോഴും, ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ നമ്മെ സഹായിക്കുന്നത് ആ ശക്തിയാണ്. പ്രത്യാശയിൽ ഉറച്ചുനിൽക്കാൻ അബ്രഹാമിനെപ്പോലെ ഞങ്ങളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്” കർദിനാൾ മത്തേയോ സൂപ്പിയും പറഞ്ഞു. ഈ അടിയന്തിരഘട്ടങ്ങളിൽ ജനങ്ങളുടെ സഹായത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും കർദിനാൾ നന്ദി പറഞ്ഞതോടൊപ്പം, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികൾ എത്രയും വേഗത്തിൽ നടപ്പിലാക്കുവാനും എല്ലാ സംബന്ധകാര്യാലയങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group