കൊച്ചി : : മുൻ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ പൊലീസ് പിടിയിലായി.
എളംകുളം സ്വദേശി സതീഷ് ചന്ദ്രനെയാണ് (66) സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്ബതോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി രണ്ട് കോടിയോളം രൂപയാണ് തട്ടിയത്. തൊഴില്‍തട്ടിപ്പില്‍ ഇയാളുടെ കൂട്ടാളികളായ കോഴിക്കോട് നാദാപുരം സ്വദേശി മൈമൂദ് (സലീം- 50), പെരുമാനൂര്‍ സ്വദേശി ബിജു (48) എന്നിവരെയും സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതിന് കൊച്ചി മെട്രോയില്‍ ഇലക്‌ട്രിക്കല്‍ എൻജിനിയറായി ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂവരും വലയിലായത്.
പൊലീസ് പറയുന്നത്: 2021ലാണ് കെ.എം.ആര്‍.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്‍ ബാസിതിന്റെ കൈയില്‍ നിന്ന് സതീഷ്ചന്ദ്രൻ പണം കൈക്കലാക്കിയത്. എളംകുളത്തെ വീട്ടില്‍വച്ച് രണ്ടു ലക്ഷം രൂപ നേരിട്ടും 9 ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജോലി നല്‍കാതെ തട്ടിപ്പിന് ഇരയാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മലപ്പുറം സ്വദേശി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ രീതിയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന് തെളിഞ്ഞു. അക്കൗണ്ട് വഴി 2 കോടിയോളം രൂപ തട്ടിയെടുത്തിട്ടുള്ളതായി കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ കോളേജുകള്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ, കാംകോ തുടങ്ങിയ സ്ഥാപനങ്ങളിലുള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സതീഷ് ചന്ദ്രനെതിരെ സമാന കുറ്റത്തിന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ കേസുകളുണ്ട്. മുൻമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ സാമ്ബത്തിക തിരിമറി നടത്തിയതിന് സതീഷ്ചന്ദ്രൻ അന്വേഷണ വിധേയനായിട്ടുണ്ടെന്നും തട്ടിപ്പില്‍ ഒട്ടേറെപ്പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു.
എറണാകുളം അസി. പൊലീസ് കമ്മിണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് സി.ഐ. എം.എസ്. ഫൈസല്‍, എസ്.ഐമാരായ ശരത്, ജോസി, എ.എസ്.ഐ അനില്‍, എസ്.സി.പി.ഒ സനീപ്കുമാര്‍, ജിബിൻലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group