ചരിത്രത്തിലാദ്യമായി മെത്രാൻ സിനഡിൽ അഞ്ച് സന്യാസിനികള്‍; ഇന്ത്യയില്‍ നിന്നും പ്രതിനിധി

വത്തിക്കാന്‍ സിറ്റി: ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവെച്ച്, മെത്രാൻ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുവാനിരിക്കെ ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരുടെ പേരുകള്‍ പുറത്തുവിട്ടു. സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രസിഡന്റ് സി. മേരി ബറോൺ ഓ‌എല്‍‌എ ആണ് ഇത് സംബന്ധിച്ച വിവരം ഇന്നലെ സെപ്റ്റംബർ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സി. മേരി ബറോണിനെ കൂടാതെ എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന Op. S.D.N, സി. മരിയ നിർമാലിനി A.C, എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.

ഇതില്‍ അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ മരിയ നിർമാലിനി, ഇന്ത്യയിലെ സന്യസ്തരുടെ കൂട്ടായ്മയായ റിലീജിയസ് ഇന്ത്യ കോൺഫറൻസിന്റെ പ്രസിഡന്‍റ് കൂടിയാണ്. മംഗളൂരുവില്‍ വേരുകളുള്ള മുംബൈ സ്വദേശിനിയാണ് സി. മരിയ. സന്യാസിനി സമൂഹങ്ങളുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്ര യൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്‌തരെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തര്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കുക. 2014-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പയാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സി. മേരി ബറോൺ പത്രക്കുറിപ്പിൽ അനുസ്മരിച്ചു.

പിന്നീടങ്ങോട്ട് നടന്ന സിനഡുകളിൽ സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്ര യൂണിയൻ പ്രതിനിധികൾക്ക് ശ്രോതാക്കളായി സംബന്ധിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും, ഇത്തവണ പൂർണ്ണമായ അംഗത്വത്തോടെ തങ്ങൾക്ക് പങ്കെടുക്കുവാനുള്ള സാഹചര്യമാണ് പാപ്പാ ഒരുക്കിയതെന്നും അതിന് തങ്ങൾ നന്ദിയുള്ളവരാണെന്നും സി. ബറോൺ അറിയിച്ചു. സഭയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കി ശ്രദ്ധ നേടിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. അതേസമയം വനിത പൌരോഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ പാപ്പ തള്ളിക്കളഞ്ഞിട്ടുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group