നന്മയുള്ള കരങ്ങൾ……

ആമുഖം…

”സ്നേഹവും കരുണയുമൊഴുകുന്ന കരങ്ങൾ ദൈവസന്നിധിയിലേക്കുയർത്തി
അഗ്നിയായി കത്തിപ്പടരുന്ന തിരുവചനങ്ങളുടെ ശക്തിയിൽ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന പുരോഹിതരുടെ,ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു….

”നന്മയുള്ള കരങ്ങൾ”
എന്ന അഭിമുഖ സംഭാഷണപരമ്പരയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസിലേക്ക് വന്ന മുഖം മുക്കത്തച്ചന്റെതാണ്….
ബാല്യകാലത്ത് ആദ്യമായി നേരിൽ കണ്ടുമുട്ടിയ പുരോഹിതൻ…
എന്റെ സ്വന്തം നാട്ടുകാരനായ വൈദീകൻ,

”കുറവിലങ്ങാട്

ഇന്നത്തെയത്രയും വികസനമാകാത്ത ഒരു കാലത്ത് ചൊവ്വായും വെള്ളിയുമായിരുന്നു അവിടുത്തെ ചന്ത ദിവസങ്ങൾ…

ചന്തയുടെ പഴയ പ്രതാപമൊക്കെ
ഇന്ന് എങ്ങോ പോയി മറഞ്ഞു…..

എന്റമ്മ ചന്തയ്ക്ക് പോകുമ്പോൾ അവധിദിവസമാണെങ്കിൽ അക്കൂടെ ഞാനുമുണ്ടാകും….

ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകളിലൊന്നുമായിരുന്നില്ല യാത്രകൾ….

വീട്ടിൽ നിന്ന് പള്ളിക്കവലയിലെ ചന്ത വരെ നടക്കണം….. തിരിച്ചും…. ഉദ്ദേശം മൂന്നര കിലോമീറ്ററോളം…..

ഒരിക്കൽ ചന്തയിൽ നിന്ന് വാങ്ങിയ ഉണക്ക ചെമ്മീനും പച്ചമാങ്ങായുമൊക്കെ പ്ലാസ്റ്റിക് സഞ്ചിയിൽ തൂക്കി വീട്ടിലേക്കു പോരും വഴിയ്ക്കാണ് ആ ളോഹധാരിയെ ആദ്യമായി കാണുന്നത്….
ഞാൻ അമ്പരന്നു നോക്കി നിൽക്കേ അമ്മ പറഞ്ഞു :

”അച്ചനാ..പള്ളീലച്ചൻ..

‘അതുവരെ വീട്ടിൽ ചെന്നിട്ട് മത്തികറി വയ്ക്കുകയാണോ വറക്കുകയാണോയെ ന്നൊക്കെ അമ്മയോട് ചോദിച്ചോണ്ടിരുന്ന എനിക്ക് അദ്ദേഹം ആരാണെന്ന് അറിയണം…
മറുപടിയായി
”മുക്കത്തച്ചൻ ”എന്ന് മാത്രം അമ്മ പറഞ്ഞു തന്നു.
ഇന്നും ആ അച്ചന്റെ ശരിക്കുമുള്ള പേര് എനിക്കറിയില്ല…

”അമ്മേ, ആ അച്ചന്റെ ഉടുപ്പിന്റെ അടിഭാഗം എന്താ കീറിയിരിക്കുന്നെ…? ”എടുപ്പത് സാധനങ്ങൾ അമ്മയുടെ തലയിലുമുണ്ട്….
ദേഷ്യപ്പെട്ട് അമ്മ എന്നെയൊന്ന് നോക്കി….
ഒരു ഒന്നൊന്നര നോട്ടം….

എന്റെ ചോദ്യം അച്ചൻ കേട്ടിരിക്കുമോ?
എന്ന ഭീതികൂടിയുണ്ടായിരുന്നു
ആ മുഖത്ത്….

അച്ചൻ കേട്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്ന വിഷയം ആയിരുന്നില്ലല്ലോ….അന്ന്…

”നീ നടക്ക് ഞാൻ പറയാം…. ”എനിക്ക് ഉത്സാഹം കൂടി നടക്കാൻ…..

അമ്മ ശബ്ദം താഴ്ത്തി ആ കഥ ചുരുക്കി പറഞ്ഞു : ”പ്രേതപിശാചുക്കളെ സിമിത്തേരിയിൽ ആണി തറച്ചു നിർത്തുന്ന ഭയങ്കരനായ അച്ചനാണ്….

ഈ അച്ചൻ….” ”ഒരിക്കൽ ഒരു പ്രേതത്തെ തറയ്ക്കാൻ പോയ വഴി ളോഹ കൂട്ടി ആണി തറച്ചു….”

”അങ്ങനെ വന്നതാണ് ളോഹയിലെ മുറിവ്….

”അമ്മ കഥ അങ്ങനെ ചുരുക്കിയെങ്കിലും എനിക്ക് പല പല സംശയങ്ങളും ഉയർന്നു വന്നു….
പക്ഷേ പേടികൊണ്ട് അതിനെപ്പറ്റിയൊന്നും ചോദിച്ചില്ല….

പിന്നീട് പലപ്പോഴും ആ അച്ചനെ കാണാറുണ്ട്….
കാണുമ്പോഴൊക്കെ ആ ളോഹയിലാകും എന്റെ കണ്ണ്…. അങ്ങനെ പലപ്പോഴായി ഞാൻ ഒരു കാര്യം ഉറപ്പിച്ചു…

ഈ അച്ചന് ഒരു ളോഹയെയുള്ളൂ….

ഈ പ്രേത പിശാചുക്കൾ അത്ര നല്ല ടീമുകൾ ഒന്നുമല്ല… അതുകൊണ്ടാണല്ലോ അവരെ സിമിത്തേരിയിൽ തന്നെ ആണിയടിച്ചു തറയ്ക്കുന്നെ?

നന്മയല്ലേ അച്ചൻ ചെയ്യുന്നേ?

എന്നിട്ടും ഈ അച്ചനൊരു ളോഹ ആരും വാങ്ങിക്കൊടുക്കാത്തതെന്തേ?

ഇതൊക്കെയായിരുന്നു അന്നത്തെ ചിന്തകൾ….!!!

പിന്നീട് വൈദീകരെയൊക്കെ കാണുമ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് അവരുടെ ളോഹയായിരുന്നു….

ആ ളോഹയിലെ മുറിവ് വല്ലാത്തൊരു മുറിവായി മനസ്സിൽ വളർന്നപ്പോൾ ആഗ്രഹിച്ചു ഒരിക്കൽ ആ വൈദീകനൊരു ളോഹ വാങ്ങി കൊടുക്കണമെന്ന്….

പക്ഷേ കാലം എന്റെ സമയത്തിന്
കാത്തു നിൽക്കാതെ അദ്ദേഹത്തെ സ്വർഗ്ഗീയപൂന്തോട്ടത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോയെങ്കിലും മറുവശത്ത് ളോഹയെ കൂടുതൽ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും ഈ മുറിവുള്ള ളോഹ ഒരു നിമിത്തമായി….!!!

മാസങ്ങളും വർഷങ്ങളും കടന്നു പോയി….

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തൊട്ടടുത്ത ബന്ധത്തിൽ രണ്ടു യുവ വൈദീകരുണ്ട്….
സ്വർഗ്ഗത്തിൽ ഈശോ അപ്പച്ചന്റെ അരികിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു കന്യാസ്ത്രീ ആന്റിയും….

കൂടാതെ നിരവധി വൈദീകരെ പരിചയപ്പെടാനും അവരെയൊക്കെത്തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും അനുഗ്രഹാശീർവാദങ്ങൾ ഏറ്റുവാങ്ങാനും
കഴിയുമ്പോഴും……

ബാല്യകാലത്ത് കണ്ടുമുട്ടിയ മുറിവുള്ള ളോഹ മനസ്സിൽ ഇന്നുമൊരു മുറിവാണ്….

ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട് :

ഒരു വൈദീകന് സ്ഥലം മാറ്റം കിട്ടി….

അദ്ദേഹം തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളുമൊക്കെ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്….അടുത്ത ഇടവകയിലേക്ക് യാത്ര തിരിക്കാൻ…ഇതുകണ്ടു നിന്ന ഒരു ചേട്ടൻ ആ വൈദീകനോട് പറഞ്ഞു:”

അച്ചന് ഇവിടെ നിന്ന് ഒന്നു മാത്രം കൊണ്ടുപോകാനാവില്ലച്ചോ…”
പൊതുവെ പ്രശ്നക്കാരനായ ആ മനുഷ്യന്റെ വാക്കുകൾ കേട്ട്
അച്ചനും സമീപത്തു നിന്നിരുന്നവരും ഞെട്ടി…

കാര്യം പിടികിട്ടാതെ ആ വൈദീകൻ അയാളെ നോക്കി….

നിറമിഴികളോടെ അയാൾ പറഞ്ഞു :

മറ്റൊന്നുമല്ല അച്ചോ…!!!

”അച്ചന്റെ സ്വാധീനം…!!!

അതെ….!!!

ഒരു വൈദീകന്റെ ളോഹ
എന്നെ ഇത്രയധികം സ്വാധീനിച്ചെങ്കിൽ
ഒരു വൈദീകനിലെ ക്രിസ്തുവിനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടാകും
ഓരോ മനുഷ്യരിലും…???

ഒരുവൻ ക്രിസ്തുവിലാകുന്നത് മാമോദീസയിലൂടെയാണ്….
ആ നിമിഷം മുതൽ അവൻ ക്രിസ്തുവിനോടൊപ്പം നിത്യഭാഗ്യത്തിലേക്ക് പ്രവേശിക്കുന്നതുവരെയുള്ള എല്ലാ അവസരങ്ങളിലും ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമുണ്ട്…. സന്തോഷങ്ങൾ പങ്കിടുവാനും, ദുഃഖങ്ങളിൽ ആശ്വാസം പകരുവാനും,പ്രതിസന്ധികളിലും പ്രയാസങ്ങളിലും നമുക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ദൈവസന്നിധിയിൽ മുട്ടുകുത്തുവാനും നിസ്വാർത്ഥ സേവനത്തിനു നിയോഗിക്കപ്പെട്ട ദൈവത്തിന്റെ പ്രതിപുരുഷന്മാർ….

അവിടുത്തെ വിളിയെ തിരിച്ചറിഞ്ഞു സഹനങ്ങൾ നിറഞ്ഞ പാതയിലൂടെ ക്രിസ്തു മാർഗ്ഗത്തിലൂടെ ചരിച്ചുകൊണ്ട് അഗ്നിയായി കത്തിപ്പടരുന്ന തിരുവചനങ്ങളുടെ ശക്തിയിൽ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന പുരോഹിതർ….
ഒപ്പം സന്യസ്തരും….മിഷനറിമാരും….

അവരുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെ ദൈവകൃപയാൽ മറികടന്ന സാക്ഷ്യങ്ങൾ,
പൗരോഹിത്യ, സന്യസ്ത, മിഷനറിമാരുമായുള്ള അഭിമുഖ സംഭാഷണത്തിലൂടെ,സങ്കടവും സന്തോഷവും നിറഞ്ഞ അനുഗ്രഹപ്രദമായ നിമിഷങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു….

മുറിവുള്ള ളോഹയിൽ ആദ്യം കണ്ടു മുട്ടിയ പുരോഹിതൻ മുക്കത്തച്ചന്റെ ആത്മാവിന് നിത്യശാന്തി നേർന്ന്ഈ ലേഖനപരമ്പര സമർപ്പിച്ചുകൊണ്ട്
എഴുതിത്തുടങ്ങട്ടെ…

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും സമാധാനവും അനുഗ്രഹവും എപ്പോഴുമുണ്ടായിരിക്കട്ടെ….!!! ആമേൻ…..

അജി ജോസഫ് കാവുങ്കൽ