July 29: വിശുദ്ധ മര്‍ത്താ

താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.’

കുലീനരും, സമ്പന്നരുമായിരുന്നു മര്‍ത്തായുടെ മാതാപിതാക്കള്‍, തങ്ങളുടെ ഗുരുവായിരുന്ന യേശുവിന് ആതിഥ്യമരുളുകയും, പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹം കാണിച്ചിരിന്നു. യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം മര്‍ത്തായേയും, അവളുടെ സഹോദരി മറിയം, സഹോദരന്‍ ലാസര്‍, വേലക്കാരിയായിരുന്ന മാര്‍സെല്ല എന്നിവരെയും മര്‍ത്തായുടെ കുടുംബത്തേയും നിരവധി ക്രിസ്ത്യാനികളേയും ജൂതന്‍മാര്‍ പിടികൂടി.

നാവികരോ, തുഴയോ ഇല്ലാത്ത ഒരു കപ്പലില്‍ അവരെ ഇരുത്തി പുറംകടലിലേക്ക് ഒഴുക്കി വിട്ടു, ആ കപ്പല്‍ തകര്‍ന്ന്‍ അവരെല്ലാവരും മുങ്ങി മരിക്കാന്‍ വേണ്ടിയായിരുന്നു ജൂതന്മാര്‍ അപ്രകാരം ചെയ്തത്. എന്നാല്‍ കരുണാമയനായ ദൈവം ആ കപ്പലിനെ നയിച്ചു. അങ്ങിനെ അവരെല്ലാവരും സുരക്ഷിതരായി മാര്‍സെയില്ലെസില്‍ എത്തി.

അവരെല്ലാവരും ഒരുമിച്ച് ഈ അത്ഭുതത്തെക്കുറിച്ചു തങ്ങളുടെ പ്രബോധനങ്ങളില്‍ പറഞ്ഞു കൊണ്ട് മാര്‍സെയില്ലെയിലേയും, ഐക്സിസിലേയും, പരിസര പ്രദേശങ്ങളിലേയും നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു. പിന്നീട് ലാസര്‍ മാര്‍സെയില്ലേയിലെ മെത്രാനായി അഭിഷിക്തനായി, മാക്സിമിന്‍ ഐക്സിലെ മെത്രാനും. പ്രാര്‍ത്ഥിക്കുവാനും, യേശുവിന്റെ തൃപ്പാദങ്ങള്‍ക്കരികില്‍ ഇരിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന മഗ്ദലന മറിയം, ഒരു മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസമാരംഭിച്ചു. മനുഷ്യരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ ഏതാണ്ട് മുപ്പത് വര്‍ഷങ്ങളോളം അവള്‍ അവിടെ കഴിഞ്ഞു. തങ്ങളുടെ സ്തുതി ഗീതങ്ങള്‍ കേള്‍പ്പിക്കുവാനായി എല്ലാ ദിവസവും അവളെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോവുമായിരുന്നു.

എന്നാല്‍ മര്‍ത്തായാകട്ടേ, തന്റെ ജീവിത വിശുദ്ധിയും കാരുണ്യവും വഴി മാര്‍സെയില്ലെയിലേ ജനങ്ങളുടെ സ്നേഹത്തിനും, ബഹുമാനത്തിനും പാത്രമായി ജീവിച്ചു. അവള്‍ നല്ലവരായിരുന്ന ചില സ്ത്രീകളേയും കൂട്ടികൊണ്ട് ജനങ്ങളില്‍ നിന്നും അകന്ന്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി താമസമാരംഭിച്ചു. അവളുടെ കാരുണ്യവും അലിവും അനേകര്‍ക്ക് സമ്മാനിച്ച് കൊണ്ട് നീണ്ട കാലത്തോളം അവള്‍ അവിടെ ജീവിച്ചു. വിശുദ്ധ മരിക്കുന്നതിനു വളരെ മുന്‍പ് തന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് മാസം നാലിനാണ് വിശുദ്ധ മരണമടഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group