ഒരു വർഷത്തിനിടയിൽ നൂറിലധികം ക്രിസ്ത്യൻ സ്ഥാപനങ്ങൾ തകർത്ത് മ്യാന്മർ സൈന്യം

മ്യാന്മർ: 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ മ്യാന്മർ സൈന്യം ഇതുവരെ തകർത്തത് നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്.

അട്ടിമറി നടന്ന് ഒരു വർഷം പിന്നിടുമ്പോൾ സർക്കാരിനെ നിയന്ത്രിക്കുന്ന സൈനിക ഭരണകൂടം രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുന്നത് തുടരുകയാണ്.

കഴിഞ്ഞ വർഷം മുതൽ, സൈനിക ഭരണകൂടം ചിൻ സംസ്ഥാനം, സാഗിംഗ്, മാഗ്വെ മേഖലകൾ, കയാഹ് സംസ്ഥാനം എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ പീരങ്കി ആക്രമണങ്ങളും വ്യോമാക്രമണങ്ങളും നടത്തി. ഈ യുദ്ധസമയത്ത് സാധാരണക്കാർ പലപ്പോഴും അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ സ്ഥാപനങ്ങൾ സൈന്യം മനഃപൂർവ്വം നശിപ്പിക്കുകയായിരുന്നു.

മ്യാന്മറിലെ കൂടുതൽ ക്രിസ്ത്യാനികളുള്ള ചിൻ സംസ്ഥാനത്ത് 2021 ഫെബ്രുവരിക്കും 2022 ജനുവരിക്കും ഇടയിൽ 35 -ലധികം പള്ളികളും മറ്റ് 15 ക്രിസ്ത്യൻ സ്ഥാപനങ്ങളും സൈനിക ഭരണകൂടം നശിപ്പിച്ചു. ഭൂരിപക്ഷ ക്രിസ്ത്യാനികളായ കയാഹ് സ്റ്റേറ്റിലും ഇതേ കാലയളവിൽ ഏകദേശം 12 പള്ളികൾ നശിപ്പിക്കപ്പെട്ടു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ, കയാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോയ്കാവിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ സൈനികസേനയുടെ തുടർച്ചയായ ഷെല്ലാക്രമണത്തിൽ അവിടെ അഭയം പ്രാപിച്ച നാലു പേർ കൊല്ലപ്പെടുകയും കെട്ടിടം നശിപ്പിക്കുകയും ചെയ്തു. മ്യാന്മറിലെ കർദ്ദിനാൾ ചാൾസ് മൗങ് ബോ ഭരണകൂടത്തോട് ക്രിസ്ത്യൻ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, സൈന്യം അദ്ദേഹത്തിന്റെ അഭ്യർത്ഥന അവഗണിക്കുകയും കയാഹ് സ്റ്റേറ്റിലെ ഡെമോസോ ടൗൺഷിപ്പിലെ പ്രധാന പള്ളികളിലൊന്നായ ക്വീൻ ഓഫ് പീസ് ചർച്ചിന് നേരെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. അതിനു ശേഷവും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ
തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group