പോഷകാഹാരമില്ല; ഗാസയില്‍ 15 കുട്ടികള്‍ മരിച്ചു; വെടിനിര്‍ത്തലിനായി ഈജിപ്തില്‍ വീണ്ടും ചര്‍ച്ച

യുദ്ധവും പട്ടിണിയും മൂലം ജനങ്ങള്‍ നരകയാതനയനുഭവിക്കുന്ന ഗാസയില്‍ പോഷകാഹാരക്കുറവും നിർജലീകരണവും മൂലം 15 കുട്ടികള്‍ മരിച്ചു.

ഗാസയിലെ കമാല്‍ അദ്‍വാൻ ആശുപത്രിയിലാണ് ഇവർ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പോഷകാഹാരക്കുറവും വയറിളക്കവുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ആറുകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മന്ത്രാലയവക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു. ജനറേറ്ററിന്റെ പ്രവർത്തനവും ഒാക്സിജൻ വിതരണവും നിലച്ചതിനാല്‍ ചികിത്സയും അവതാളത്തിലാണ്. ആഹാരമില്ലാതെ വലയുന്ന ഗാസക്കാർക്ക് ശനിയാഴ്ച യു.എസ്. സൈന്യം വിമാനങ്ങളില്‍നിന്ന് മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുത്തിരുന്നു.

അതിനിടെ, വെടിനിർത്തല്‍ ചർച്ചകള്‍ക്കായി ഹമാസ്, യു.എസ്., ഖത്തർ പ്രതിനിധികള്‍ വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തി. റംസാൻ ആരംഭിക്കുന്നതിനുമുമ്ബായി ആറാഴ്ചത്തെ വെടിനിർത്തല്‍ക്കരാർ സാധ്യമാക്കുകയാണ് ചർച്ചയുടെ മധ്യസ്ഥരായ യു.എസ്., ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ലക്ഷ്യം. ഗാസയില്‍നിന്ന് സൈന്യത്തെ പിൻവലിക്കുക, ജീവകാരുണ്യസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചാല്‍ 24 മണിക്കൂറിനോ 48 മണിക്കൂറിനോ ഉള്ളില്‍ വെടിനിർത്തല്‍ സാധ്യമാകുമെന്ന് ഹമാസ് പറഞ്ഞു.

24 മണിക്കൂറിനിടെ ഗാസയില്‍ 90 പേർ കൊല്ലപ്പെട്ടു. ആകെ മരണം 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു. യുദ്ധം 5.76 ലക്ഷം ഗാസക്കാരെ കൊടും പട്ടിണിയിലാ ക്കിയെന്നാണ് യു.എൻ. കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m