പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ സ്വീകരണത്തെക്കുറിച്ച്

കഴിഞ്ഞദിവസം എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ നിന്നും തിരുവോസ്തി കടത്താൻ നാല് യുവാക്കൾ ശ്രമിച്ചു എന്ന വാർത്ത വിവാദമായിരിക്കുകയാണല്ലോ. ആ സംഭവത്തെ നമ്മുടെ സമൂഹത്തിൽ വീണ്ടും സജീവമാകുന്ന സാത്താൻ സേവയായും മുസ്ലിം തീവ്രവാദത്തിന്റെ മറ്റൊരു ഭീകര മുഖമായും യുവമാനസങ്ങളുടെ കൗതുകമായുമെല്ലാം വ്യാഖ്യാനിക്കുന്നുണ്ട്. അതൊന്നുമല്ല ഈ ഒരു കുറിപ്പിന്റെ ഉദ്ദേശം. ദിവ്യകാരുണ്യ സ്വീകരണമാണ്.

കൊറോണ കാലത്തിനു മുൻപ് ഏകദേശം എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ദിവ്യകാരുണ്യം നാവിലാണ് നൽകിക്കൊണ്ടിരുന്നത്. കാരണം കൈകളിൽ സ്വീകരിക്കുന്നവർ ദിവ്യകാരുണ്യവുമായി കടന്നുകളയുന്ന സംഭവങ്ങൾ പല പള്ളികളിലും ആവർത്തിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് അത് നാവിൽ തന്നെ സ്വീകരിക്കണമെന്ന് പല രൂപതാധ്യക്ഷന്മാരും നിർബന്ധിച്ചത്. പക്ഷേ കൊറോണ വന്നപ്പോൾ നാവിൽ കുർബാന കൊടുക്കണ്ട, കയ്യിൽ കൊടുത്താൽ മതി എന്ന രീതി വന്നു. ശരിയാണ്, ആരാധനക്രമത്തിന്റെ നിയമത്തിൽ വിശുദ്ധ കുർബാനയെ നാവിലും കൈകളിലും സ്വീകരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറയുന്നുണ്ട് (GIRM 161). അപ്പോഴും ഒരു കാര്യം ഓർക്കണം, ദൈവശാസ്ത്രപരമായി കരങ്ങളിൽ അഭിഷേകം കിട്ടിയവർക്ക് മാത്രമേ ദിവ്യകാരുണ്യത്തെ കൈകളിൽ വഹിക്കാൻ അനുവാദമുള്ളൂ. മറ്റുള്ള വിശ്വാസികൾ ആരെങ്കിലും ദിവ്യകാരുണ്യത്തെ കൈകൊണ്ട് എടുക്കുകയാണെങ്കിൽ അത് ഭക്ഷിക്കുന്നതിനു മാത്രമായിരിക്കണം. ഡീക്കന്മാർക്കും പുരോഹിതന്മാർക്കും മാത്രമാണ് കരങ്ങളിൽ അഭിഷേകം ഉള്ളത്. അവർക്ക് ദിവ്യകാരുണ്യത്തെ വഹിക്കാം, സ്പർശിക്കാം. ദൈവശാസ്ത്രപരമായി മറ്റുള്ളവർക്കാർക്കും ദിവ്യകാരുണ്യത്തെ സ്പർശിക്കാൻ അനുവാദമില്ല. ചില ധ്യാനകേന്ദ്രങ്ങളിലെ കുർബാന എഴുന്നള്ളിച്ചതിനു ശേഷം നടക്കുന്ന പ്രദക്ഷിണങ്ങളിൽ ആൾക്കാർ ദിവ്യകാരുണ്യത്തെ തൊട്ടുമുത്തുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്. ഓർക്കുക, തൊട്ടുമുത്താൻ ദിവ്യകാരുണ്യം ഒരു തിരുശേഷിപ്പല്ല. ഭക്ഷണമാകാൻ മാത്രമാണ് ഈശോ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. ആ അപ്പത്തെ തൊടാനോ താലോലിക്കാനോ പാടില്ല (GIRM 160). ആ അപ്പം ഭക്ഷിക്കാൻ മാത്രമുള്ളതാണ്. അതിനാൽ ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നത് ആവുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. നാവിൽ സ്വീകരിക്കുന്നതാണ് എന്നും എപ്പോഴും ഉചിതമെന്നാണ് സഭയുടെ കാഴ്ചപ്പാട്.

കൊറോണ കാലം ഏകദേശം അവസാനിച്ചു. ജീവിതം അതിന്റെ സാധാരണതയിലേക്ക് തിരികെ വരുവാനും തുടങ്ങി. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഒത്തിരി ആൾക്കാർ വരുന്നു. ഒപ്പം അതിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളും വർധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും നമ്മൾ ദിവ്യകാരുണ്യം കരങ്ങളിൽ സ്വീകരിക്കണോ? നാവിൽ സ്വീകരിക്കുന്നതല്ലേ ഉചിതം? ഓർക്കുക, കത്തോലിക്കാ ജീവിതത്തിന്റെ ഏറ്റവും വിശുദ്ധമായ ദൈവീക അടയാളവും സാന്നിധ്യവുമാണ് ദിവ്യകാരുണ്യം. അതിനെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനോ കരുതാനോ നമുക്ക് സാധിക്കില്ല. അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിന്റെ ഒരു തരി പോലും നഷ്ടപ്പെടാൻ പാടില്ല എന്ന് സഭ പഠിപ്പിക്കുന്നത്. കരങ്ങളിൽ സ്വീകരിക്കുമ്പോൾ ചില ശ്രദ്ധക്കുറവുകൾ സംഭവിക്കുന്നുണ്ട്. അതിലുപരി നമ്മുടെ “സ്വർഗ്ഗീയ തീക്കട്ട” ആകുന്ന ദിവ്യകാരുണ്യത്തെ സ്വന്തമാക്കി അവഹേളിക്കാൻ പിശാചിന്റെ പ്രതിനിധികളായ ബ്ലാക്ക് മാസുകാരും വർദ്ധിച്ചു വരുന്നുണ്ട് എന്ന കാര്യവും സൗകര്യപൂർവ്വം നമുക്ക് മറക്കാൻ പറ്റില്ല.

ദിവ്യകാരുണ്യം കരങ്ങളിൽ നൽകണമോ നാവിൽ നൽകണമോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഓരോ രൂപതയിലെയും മെത്രാന്മാരാണ് (Redemptionis Sacramentum. 92). എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ സംഭവിച്ചതു പോലെ വർദ്ധിച്ചുവരുന്ന അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യം ഇനിമുതൽ നാവിൽ മാത്രമേ നൽകുവാൻ പാടുള്ളൂ എന്ന തീരുമാനം നമ്മുടെ പിതാക്കന്മാർ എടുക്കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ മുൻ തലമുറകൾ സ്വീകരിച്ചതു പോലെ നമുക്കും ക്രിസ്തുവിന്റെ തിരുശരീരം ഭക്ത്യാദരവോടെ നാവിൽ തന്നെ സ്വീകരിക്കാം.

ഡോ. മാർട്ടിൻ N ആന്റണി O. de M
(Secretary, KRLCBC Commission for Theology and Doctrine)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group