ക്രൈസ്തവരുടെ വിശുദ്ധനാട് സന്ദര്‍ശനം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണo: കത്തോലിക്ക കോണ്‍ഗ്രസ്

വിശുദ്ധ നാട് സന്ദര്‍ശനത്തിനായി ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. എല്ലാ മതസ്ഥരോടും സര്‍ക്കാര്‍ ഒരേ സമീപനം സ്വീകരിക്കണമെന്നും, വിശാല മനസ്സോടെ വിഷയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതാണെന്നും ഗ്ലോബല്‍ സമിതി പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് മാത്രം ഇത്തരം കാര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അകമഴിഞ്ഞുള്ള സഹായ സഹകരണങ്ങളാണ് നല്‍കുന്നത്. ഇത്തരം വിരോധാഭാസം കേരളത്തില്‍ മാത്രമാണെന്ന് പറയാം. ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായി ആന്ധ്രാപ്രദേശില്‍ നല്‍കി വരുന്ന സാമ്പത്തിക സഹായം ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്നേ ഉയര്‍ത്തിയിരുന്നു. വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നാല്പതിനായിരം രൂപയില്‍ നിന്നും അറുപതിനായിരമായും, മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു ഇരുപതിനായിരം രൂപയില്‍ നിന്നും മുപ്പതിനായിരമായുമാണ് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചത്. തൊട്ടുപിന്നാലെ, വിശുദ്ധനാട് സന്ദര്‍ശനത്തിന് തമിഴ്നാട് സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും അറിഞ്ഞ മട്ടില്ലാതെയാണ് കേരള സര്‍ക്കാരിന്‍റെ കാലങ്ങളായുള്ള പോക്ക്. വിഷയത്തില്‍, ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നത് നാളുകളായുള്ള മുറവിളിയാണെന്നും സമിതി ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group