ജൂലൈ 3 ദുക്റാന തിരുനാളിന് സഭാ മക്കള്‍ക്ക് കര്‍ദ്ദിനാളിന്റെ സന്ദേശo.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദുക്റാന തിരുനാളിനോടനുബന്ധിച്ച് സഭാ മക്കൾക്ക് വേണ്ടി ഇടയലേഖനo പുറത്തിറക്കി.
.
ഇടയലേഖനത്തിന്റെ പൂർണ്ണരൂപം

ദുക്റാനതിരുനാള്‍ – സഭാദിനം 2023

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്‍റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.

കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

ഈശോമിശിഹായില്‍ പ്രിയ സഹോദരീസഹോദരരേ,

നമ്മുടെ പിതാവായ മാര്‍തോമാശ്ലീഹായുടെ ദുക്റാനതിരുനാള്‍ സഭാദിനമായി മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ഈ വര്‍ഷവും നമ്മള്‍ ആചരിക്കുകയാണല്ലോ. ‘എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ’ എന്ന മാര്‍തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടര്‍ന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണയാത്രയും താന്‍ പ്രഘോഷിച്ച വിശ്വാസത്തിനു സാക്ഷ്യംനല്കികൊണ്ടു വരിച്ച രക്തസാക്ഷിത്വവുമാണ് നമ്മുടെ സഭയുടെയും നാമോരോരുത്തരുടെയും വിശ്വാസം പണിതുയര്‍ത്തിയിരിക്കുന്ന മൂലക്കല്ല്. രക്ഷാകരസന്ദേശം ഭാരതത്തില്‍ എത്തിക്കാന്‍ മാര്‍തോമാശ്ലീഹായെ നിയോഗിച്ച ദൈവപരിപാലനയ്ക്കു നന്ദിപറയാനും ശ്ലീഹായുടെ ജീവിതസാക്ഷ്യത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ടു ഇന്നത്തെ കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ധീരതയോടെ അഭിമുഖീകരിക്കാനുള്ള വിശ്വാസതീക്ഷ്ണതയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനും ഈ വര്‍ഷത്തെ തിരുനാളാഘോഷം ഇടവരുത്തട്ടെ. അതിനുതകുന്ന ഏതാനും കാര്യങ്ങള്‍ ഈ ഇടയലേഖനത്തിലൂടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

ക്രിസ്തുവര്‍ഷം 72-ല്‍ മദ്രാസിലെ ചിന്നമലയില്‍ മാര്‍തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്‍റെ 1950-ാം വാര്‍ഷികാചരണമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദുക്റാന തിരുനാളിന്‍റെ മുഖ്യപ്രമേയം. സഭയുടെ വിവിധതലങ്ങളില്‍ അതു നമ്മള്‍ ആഘോഷിച്ചു. സീറോമലബാര്‍ഹയരാര്‍ക്കി 1923-ല്‍ സ്ഥാപിതമായതിന്‍റെ ശതാബ്ദിവര്‍ഷമെന്ന പ്രത്യേകതയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കുള്ളത്. മാര്‍തോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്താല്‍ ആരംഭിച്ച ഈ സഭ ആദ്യനൂറ്റാണ്ടുകളില്‍ തദേശീയമായ സംവിധാനങ്ങളിലൂടെ വളര്‍ച്ചയാരംഭിക്കുകയും പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധത്തിലൂടെ ആരാധനക്രമപരവും ഘടനാപരവുമായ വളര്‍ച്ച നേടുകയും ചെയ്തു. പതിനാറാംനൂറ്റാണ്ടില്‍ ലത്തീന്‍ഭരണസംവിധാനത്തിലായ നമ്മുടെ സഭ, ഉദയംപേരൂര്‍ സൂനഹദോസിലൂടെയുണ്ടായ പ്രതിസന്ധിവഴി കൂനന്‍കുരിശുസത്യത്തിലേക്കു നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലും പരിശുദ്ധ സിംഹാസനത്തോടൊപ്പം നില്ക്കാന്‍ നമുക്കു കഴിഞ്ഞു. 1887-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് സുറിയാനി കത്തോലിക്കരെ ലത്തീന്‍സഭയില്‍നിന്നു വേര്‍തിരിച്ചുകൊണ്ടു സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി തൃശൂര്‍, കോട്ടയം എന്നീ വികാരിയാത്തുകള്‍ സ്ഥാപിച്ചത്. 1896-ല്‍ കോട്ടയം, തൃശൂര്‍ വികാരിയാത്തുകളില്‍നിന്നു എറണാകുളം വികാരിയാത്തു സ്ഥാപിതമാകുകയും കോട്ടയം വികാരിയാത്തു ചങ്ങനാശ്ശേരി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. തൃശൂര്‍, ചങ്ങനാശ്ശേരി, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകളിലും തദ്ദേശീയ തദ്ദേശീയമെത്രാډാരെ നിയമിക്കുകയുംചെയ്തു. 1911-ല്‍ ക്നാനായക്കാര്‍ക്കായി കോട്ടയം വികാരിയാത്തു സ്ഥാപിതമായി. ഈ ഹയരാര്‍ക്കിക്കല്‍ സംവിധാനങ്ങളുടെ പൂര്‍ത്തീകരണമായി 1923 ഡിസംബര്‍ 21-ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പ എറണാകുളം വികാരിയാത്തിനെ അതിരൂപതയായും തൃശ്ശൂര്‍, ചങ്ങനാശ്ശേരി, കോട്ടയം വികാരിയാത്തുകളെ സാമന്തരൂപതകളായും നിശ്ചയിച്ചുകൊണ്ടു സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. നമ്മുടെ സഭയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറിയ ഈ ചരിത്രസംഭവത്തിന്‍റെ ശതാബ്ദിയാണ് ഈ വര്‍ഷം നമ്മളാചരിക്കുന്നത്.

എല്ലാതലങ്ങളിലും പ്രായോഗികമാക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ‘ഒന്നിച്ചു നടക്കുക’ എന്നതുകൊണ്ടു പരിശുദ്ധ പിതാവ് ഉദ്ദേശിക്കുന്നത് ഒന്നിച്ചു ചിന്തിക്കുകയും ഒന്നിച്ചു സംവദിക്കുകയും ഒരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. ദൈവത്തിന്‍റെ കൃപയാലും സഭാമക്കളുടെ സ്നേഹത്താലും സഹകരണത്താലും നമ്മുടെ സഭാകൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ നമുക്കു പരിശ്രമിക്കാം.

ഈ പശ്ചാത്തലത്തില്‍ ഒരു പ്രത്യേകകാര്യം എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. സീറോമലബാര്‍സഭ കേരളത്തില്‍നിന്നു ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഭാരതത്തില്‍നിന്നു ലോകത്തിന്‍റെ വിവിധരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍നിന്നു സ്കൂള്‍വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനും ജോലിക്കുംവേണ്ടി വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ പിന്നീടു അവിടങ്ങളില്‍ സ്ഥിരതാമസക്കാരായി മാറുകയുംചെയ്യുന്നു. ഈ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും അജപാലനശുശ്രൂഷ നല്കുന്നതിനായാണ് അമേരിക്കയിലും കാനഡയിലും ഗ്രേറ്റ്ബിട്ടനിലും ഓസ്ട്രേലിയയിലും സീറോമലബാര്‍ രൂപതകളും യൂറോപ്പില്‍ അപ്പസ്തോലിക് വിസിറ്റേഷനും സ്ഥാപിതമായിരിക്കുന്നത്. മാതൃസഭയില്‍നിന്നു വിദേശരാജ്യങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അജപാലനപരമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും സഭാകൂട്ടായ്മയില്‍ അവരെ ചേര്‍ത്തുനിറുത്താനും മാതൃസഭയിലെ രൂപതകളും വിദേശരാജ്യങ്ങളിലെ രൂപതകളുംചേര്‍ന്നു സംയുക്ത അജപാലന പദ്ധതികള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവര്‍ സീറോമലബാര്‍സഭയിലെ അംഗങ്ങള്‍ എന്ന അവബോധത്തോടെ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനും ആരാധനക്രമസംബന്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും കുഞ്ഞുങ്ങള്‍ക്കു സഭാകൂട്ടായ്മയില്‍ വിശ്വാസപരിശീലനം നല്‍കാനും ശ്രദ്ധിക്കണമെന്നു സ്നേഹപൂര്‍വം ഓര്‍മിപ്പിക്കട്ടെ.

ക്രൈസ്തവവിശ്വാസമനുസരിച്ചുള്ള ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നു സമൂഹത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചുകൂടി ഏതാനും ചിന്തകള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ക്രൈസ്തവരും സഭാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വിവിധമേഖലകളില്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ. 16:15) എന്ന ദൈവകല്പിതമായ ദൗത്യം നിര്‍വഹിക്കാന്‍ ഓരോ ക്രൈസ്തവനും കടപ്പെട്ടിരിക്കുന്നു. സുവിശേഷപ്രഘോഷണമില്ലെങ്കില്‍ സഭയില്ല എന്ന സത്യം നമ്മള്‍ മനസിലാക്കണം. പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്താല്‍ ആകര്‍ഷിക്കപ്പെട്ടു ക്രൈസ്തവവിശ്വാസം സ്വീകരിക്കാന്‍ ഒരു വ്യക്തി ആഗ്രഹിച്ചാല്‍ അതിനെ തടയാന്‍ ആര്‍ക്കും സാധിക്കുകയില്ല. കാരണം അത് കേവലം മാനുഷികമായ ഒരു തീരുമാനം മാത്രമല്ല ദൈവികപദ്ധതികൂടിയാണ്. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ വായിക്കുന്നതുപോലെ ‘എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടു ക്കലേക്കു വരാന്‍ സാധിക്കുകയില്ല” (6:44). പീഡനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ഒരു യഥാര്‍ത്ഥ വിശ്വാസിയെ തന്‍റെ ബോധ്യത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കുകയില്ലെന്നു രക്തസാക്ഷികളുടെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. സുവിശേഷത്തിനുവേണ്ടി നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഈ സത്യമാണ് പ്രഘോഷിക്കുന്നത്: “എന്തെന്നാല്‍ മരണത്തിനോ ജീവനോ

അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ, ശക്തികള്‍ക്കോ, ഉയരത്തിനോ, ആഴത്തിനോ, മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്നു എനിക്കു ഉറപ്പുണ്ട്” (റോമ 8:38-39). ഐസിസ് തീവ്രവാദികള്‍ ലിബിയന്‍ കടല്‍ത്തീരത്തു വച്ചു കഴുത്തറുത്തുകൊന്ന 21 ഈജിപ്ഷ്യന്‍ രക്തസാക്ഷികളും ഇതേ തീവ്രവാദികളുടെ പീഡനനങ്ങള്‍ക്കിടയിലും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയാതെ മരണംവരിച്ച ഇറാക്കിലെയും സിറിയയിലെയും നൂറുകണക്കിനു വിശ്വാസികളും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മണിപ്പൂരിലും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്ത ക്രൈസ്തവസഹോദരങ്ങളും ഈ ലോകത്തിലുള്ള ഒരു ശക്തിക്കും ഒരു ഭീഷണിക്കും ഒരു യഥാര്‍ത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയില്ലെന്നു ഈ കാലഘട്ടത്തില്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടധൈര്യരാകാതെ വിശ്വാസം കാത്തുസൂക്ഷിക്കാനും കാരുണ്യത്തോടും സ്നേഹത്തോടുംകൂടെ ക്രൈസ്തവജീവിതം നയിക്കാനും അനുദിനജീവിതസാഹചര്യങ്ങളില്‍ അതു സാക്ഷ്യപ്പെടുത്താനും നമുക്കു സാധിക്കണം. നമ്മെ പീഡിപ്പിക്കുന്നവരോടു കാരുണ്യപൂര്‍വം വര്‍ത്തിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ നിര്‍ബന്ധിക്കുന്നു. അതേസമയം, നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും വിവിധ സേവനമേഖലകളും ഇനിയും കാര്യക്ഷമമാക്കുകയും കുറവുകളും പോരായ്മകളും പരിഹരിച്ചു കൂടുതല്‍ ഫലപ്രദമാക്കുകയും എല്ലാ പ്രവര്‍ത്തനമേഖലകളിലും ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.

തന്‍റെ ജീവിതത്തിലൂടെയും പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നമുക്കു മാതൃകയും പ്രചോദനവുമായ മാര്‍തോമാശ്ലീഹായെ പിന്‍തുടര്‍ന്നു നമ്മുടെ വിശ്വാസജീവിതം ധീരതയോടെ നയിക്കാം. ‘ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33) എന്ന ഈശോയുടെ വാക്കുകള്‍ എല്ലാ പ്രതിസന്ധികളിലും നമുക്ക് ഊര്‍ജവും ഉണര്‍വും ഉത്തേജനവും നല്കട്ടെ. ദുക്റാനതിരുനാളിന്‍റെയും സഭാ ദിനത്തിന്‍റെയും ആശംസകള്‍ സഭാമക്കള്‍ എല്ലാവര്‍ക്കും നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയത്തിന്‍റെയും മാര്‍ യൗസേപ്പുപിതാവിന്‍റെയും മാര്‍ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group