കയറ്റുമതി തീരുവ 40 ശതമാനമാക്കി കേന്ദ്രം; സവാള കര്‍ഷകരും വ്യാപാരികളും പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി സവാളവില നിയന്ത്രിക്കുന്നതിനായി കയറ്റുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായി കര്‍ഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധം.

മഹാരാഷ്ട്രയിലെ പ്രധാന സവാള ഉല്‍പ്പാദനകേന്ദ്രമായ നാസിക്കിലെ കാര്‍ഷിക വിപണന സമിതികള്‍ (എപിഎംസി) സവാള വില്‍പ്പന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നാസിക്കിലെ വിപണികളില്‍ സവാള ലേലം സ്തംഭിച്ചിരിക്കയാണ്. ഏഷ്യയില്‍ത്തന്നെ സവാളയുടെ ഏറ്റവും വലിയ മൊത്തവിപണന കേന്ദ്രമായ ലസല്‍ഗാവിലടക്കം വില്‍പ്പന തടസ്സപ്പെട്ടു.

ഉയര്‍ന്ന കയറ്റുമതിതീരുവ കേന്ദ്ര സര്‍ക്കാര്‍ പിൻവലിക്കുന്നതുവരെ സവാള വില്‍ക്കില്ലെന്ന നിലപാടിലാണ് കര്‍ഷകരും വ്യാപാരികളും. വിപണനം തടസ്സപ്പെട്ടതോടെ രാജ്യത്ത് സവാള വില വീണ്ടും കുതിക്കാനുള്ള സാധ്യതയേറി. പയര്‍–- പരിപ്പ് വര്‍ഗങ്ങള്‍ക്കുകൂടി വിലയേറിയതോടെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്.

കര്‍ഷകരും വ്യാപാരികളും പ്രതിഷേധം ആരംഭിച്ചതോടെ സവാള ക്വിന്റലിന് 2410 രൂപയ്ക്ക് സംഭരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. ഡിസംബര്‍ 31 വരെയാണ് കയറ്റുമതി തീരുവ 40 ശതമാനമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ആഗോള വിപണിയില് ആശങ്ക അരി കയറ്റുമതി നിരോധനത്തിനു പിന്നാലെ സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യൻ നടപടി ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക.

പല ഗള്‍ഫ് രാജ്യങ്ങളിലെ വിപണിയിലും സവാള സ്റ്റോക്കുണ്ടെങ്കിലും നിരോധനം രണ്ടാഴ്ചയിലേറെ നീണ്ടാല്‍ വൻ വിലക്കയറ്റം നേരിടേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതല്‍ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബഹ്റൈൻ തുടങ്ങി 38 രാജ്യമാണ് ഇന്ത്യയില്‍നിന്ന് പ്രധാനമായും സവാള ഇറക്കുമതി ചെയ്യുന്നത്. ഗള്‍ഫ് വിപണിയില്‍ ഇന്ത്യൻ സവാളയ്ക്ക് ആവശ്യക്കാര് ഏറെയാണ്. ജൂലൈ 20ന് ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയില്‍ അരിവില കുതിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group