സ്കൂളില്‍ ‘ഓള്‍ പാസ്’ വേണ്ടെന്ന് കേന്ദ്രം; നടപ്പാക്കാൻ മടിച്ച്‌ കേരളം

പുതിയ സ്കൂള്‍ പാഠ്യപദ്ധതി വരാനിരിക്കുമ്പോഴും വിദ്യാർത്ഥികളെയെല്ലാം പാസാക്കി വിടരുതെന്ന കേന്ദ്രനിർദേശം പാലിക്കാതെ കേരളം.

അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്കനുസരിച്ചു മാത്രമേ ഉയർന്ന ക്ലാസുകളിലേക്ക് പാസാക്കി വിടാവൂവെന്നാണ് നിർദേശം. ഇതു 19 സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളം തീരുമാനമെടുത്തിട്ടില്ല. നിരന്തരമൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർത്ഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് സമീപനം.

എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കരുതെന്നായിരുന്നു 2009-ൽ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമ്പോഴുള്ള നിർദേശം. ഈ വ്യവസ്ഥ 2019-ൽ പാർലമെന്റ് ഭേദഗതി ചെയ്തു. വിദ്യാർത്ഥികളുടെ വിജ്ഞാനശേഷി നോക്കാതെ പാസാക്കി വിടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ.

അതനുസരിച്ച്, ഒട്ടേറെ സംസ്ഥാനങ്ങൾ ‘ഓൾ പാസ്’ നിർത്തലാക്കി. അഞ്ചിലും എട്ടിലും അർധവാർഷിക പരീക്ഷയിൽ 25 ശതമാനവും വാർഷികപ്പരീക്ഷയിൽ 33 ശതമാനവും മാർക്കില്ലെങ്കിൽ കുട്ടികളെ പാസാക്കില്ല. മാർക്കില്ലാത്തവർക്ക് ഒരവസരംകൂടി നൽകാൻ പ്രത്യേക പരീക്ഷ നടത്തും.

എല്ലാവരെയും പാസാക്കിവിടുന്ന രീതിക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് രംഗത്തു വന്നിരുന്നു. എന്നാൽ, നിരന്തര മൂല്യനിർണയം കാര്യക്ഷമവും ശാസ്ത്രീയവുമായി നടന്നാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

ഓരോഘട്ടത്തിലും കുട്ടി ആർജിക്കുന്ന അറിവ് കൃത്യമായി വിലയിരുത്തണം. മതിയായ തിരുത്തലുകൾ വരുത്തി മുന്നോട്ടു നയിക്കണം. കുട്ടികളുടെ കേന്ദ്രീകൃത വിവരശേഖരണം നടത്തി പഠന പുരോഗതി നിരീക്ഷിക്കും. അതനുസരിച്ച് ‘സമഗ്ര പുരോഗതി കാർഡും’ നടപ്പാക്കും. ഈ രണ്ടു വഴികളാണ് നിലവാരം മെച്ചപ്പെടുത്താനുള്ള വഴികളായി അധികൃതർ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m