യുദ്ധo അവസാനിപ്പിക്കാൻ വത്തിക്കാൻ മധ്യസ്ഥത വഹിക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോ ഡിമിർ സെലെൻസ്കി. ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇതാവശ്യപ്പെട്ടത്.
ഇതിനിടെ, യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡേസ പിടിക്കാൻ റഷ്യൻ സേന ആക്രമണം തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രാസ-ജൈവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നല്കി.
മാർപാപ്പയുമായി സംസാരിച്ച കാര്യം സെലൻസ്കി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വത്തിക്കാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധമേഖലകളിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും ഒഴിപ്പിച്ചുമാറ്റൽ ശ്രമങ്ങൾക്കു റഷ്യൻ ഭടന്മാർ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും സെലെൻസ്കി മാർപാപ്പയോടു വിശദീകരിച്ചു.
ഇനിയുള്ള റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ ജറൂസലെമിലായിരിക്കും നടക്കുകയെന്നു പറഞ്ഞതിനു പിന്നാലെയാണ് വത്തിക്കാന്റെ മധ്യസ്ഥത തേടിയ വിവരം സെലെൻസ്കി അറിയിച്ചത്. തുടർന്ന് ഇറ്റാലിയൻ പാർലമെന്റിൽ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത സെലൻസ്കി, യുക്രെയ്ൻ അതിജീവനത്തിന്റെ വക്കിലാണെന്നു പറഞ്ഞു. യൂറോപ്പിനെ ആക്രമിക്കാനുള്ള കവാടമായി റഷ്യ യുക്രെയ്നെ ഉപയോഗിക്കുമെന്നും കൂടുതൽ ഉപരോധം ചുമത്തി റഷ്യയെ തടയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോസ് ഒന്നാമനും ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group