അധ്യാപക തസ്തിക നിര്‍ണ്ണയം വൈകുന്നു ; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

സംസ്ഥാനത്ത് അധ്യാപക തസ്തിക നിർണ്ണയം വൈകുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. ഒക്ടോബറില്‍ പൂർത്തിയാവേണ്ട 2023 -24 വർഷത്തെ തസ്തിക നിർണ്ണയം ഇതുവരെ പൂർത്തിയാക്കാത്തതാണ് വിവിധ അധ്യാപക പി.എസ്.സി ലിസ്റ്റില്‍ ഉള്ള ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നത്.

വിദ്യാഭ്യാസ വകുപ്പില്‍ തസ്തിക നിർണ്ണയത്തിന്‍റെ പ്രക്രിയകളെല്ലാം പൂർത്തിയായിട്ടുണ്ടെങ്കിലും പുതിയ തസ്തികകള്‍ ധനവകുപ്പ് അംഗീകരിക്കാത്തതാണ് തസ്തിക വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വർഷം തോറും ജൂണിലെ ആറാമത്തെ പ്രവൃത്തി ദിവസം തലയെണ്ണി, വിദ്യാർത്ഥികള്‍ കുറവുള്ള സ്കൂളുകളില്‍ അപ്പപ്പോള്‍ തന്നെ തസ്തികകള്‍ വെട്ടിച്ചുരുക്കാറുണ്ട്. അതേസമയം വിദ്യാർത്ഥികള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെങ്കില്‍ തസ്തിക നിർണയം പൂർത്തിയാക്കേണ്ടതുണ്ട്. പി.എസ്.സി ലിസ്റ്റിലുള്‍പ്പെട്ടവർക്ക് ലഭിക്കുന്ന ഒഴിവുകളില്‍ ഭൂരിഭാഗവും തസ്തിക നിർണ്ണയം മുഖേന ലഭിക്കുന്നതാണ്.

ഓരോ വർഷത്തെയും വിരമിക്കല്‍ വഴിയുള്ള ഒഴിവുകള്‍ ഡിവിഷൻ ഫാള്‍ മൂലം തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് നല്‍കി ബാക്കിയുണ്ടെങ്കില്‍ മാത്രമാണ് പി.എസ്.സിയില്‍ റിപ്പോർട്ട്‌ ചെയ്യുക. കുട്ടികള്‍ ഏറെയുണ്ടെങ്കിലും പുതിയ തസ്തിക ലഭിക്കാത്തതിനാല്‍ മതിയായ അധ്യാപകർ ഇല്ലാത്ത സ്കൂളുകള്‍ ഏറെയുണ്ട്. ഇത് വിദ്യാർത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മാത്രമല്ല, അധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട്. 35 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാകേണ്ടത് എന്ന നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ പല സ്കൂളുകളിലും 60 മുതല്‍ 70 വരെ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. അധികഭാരം ചുമക്കുന്ന അധ്യാപകരും വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഒക്ടോബർ 15ഓടെയാണ് സാധാരണയായി നിർണ്ണ lയം നടക്കാറുള്ളത്. ഓരോ ജില്ലയിലും 20 മുതല്‍ 30 വരെ തസ്തികകള്‍ ഒഴിവുണ്ട്. മാസങ്ങള്‍ പലതു പിന്നിട്ടിട്ടും തസ്തിക നിർണ്ണയം നടക്കാത്തതില്‍ പ്രതിഷേധിച്ച്‌ യു.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. തസ്തിക നിർണ്ണയം നിശ്ചിത കാലയളവിനുള്ളില്‍ നടത്തി പുതിയ അധ്യാപകർക്ക് അവസരം നല്‍കാനും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനും സർക്കാർ തയാറാകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group