‘വാംപയർ ഫേഷ്യൽ’ ചെയ്ത സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളില്‍ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യല്‍’ പരീക്ഷിച്ച അമേരിക്കൻ യുവതികള്‍ക്ക് എച്ച്‌.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം.

ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തില്‍ 2018-ലാണ് ഇവർ ഫേഷ്യല്‍ ചെയ്തത്. സുരക്ഷാമുൻകരുതലുകള്‍ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സൂചികളുള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ പലതവണ ഉപയോഗിച്ചുവെന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളില്‍ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസ്സിലായി. ഇതാവാം എച്ച്‌.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തല്‍. സ്ഥാപനം 2018-ല്‍ പൂട്ടി. ഉടമയെ ജയിലിലടച്ചു.

ഇവിടെ സൗന്ദര്യചികിത്സ തേടിയ മൂന്നുപേർക്കെങ്കിലും എച്ച്‌.ഐ.വി. ബാധ സ്ഥിരീകരിച്ചു. ഇതോടെ സ്ഥാപനത്തിലെത്തിയ ഇരുനൂറോളം പേരിലും അവരുടെ പങ്കാളികളിലും എച്ച്‌.ഐ.വി. പരിശോധന നടത്തി. എന്നാല്‍, അവർക്കാർക്കും അണുബാധയില്ല. ചികിത്സിച്ചില്ലെങ്കില്‍ എയ്ഡ്സിനിടയാക്കുന്ന അണുബാധയാണിത്.

കുത്തിവെപ്പിലൂടെ സൗന്ദര്യചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ അണുബാധ തടയുന്നതിനുള്ള മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ്. ആരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ പറഞ്ഞു.

വാംപയർ ഫേഷ്യല്‍

പ്ലേറ്റ്ലെറ്റ് റിച്ച്‌ പ്ലാസ്മ മൈക്രോനീഡ്ലിങ് എന്ന സൗന്ദര്യ ചികിത്സയെയാണ് വാംപയർ ഫേഷ്യല്‍ എന്നു വിളിക്കുന്നത്. ഒരാളുടെ രക്തമെടുത്ത് അതില്‍നിന്ന് പ്ലേറ്റ്ലെറ്റ് വേർതിരിച്ച്‌ അയാളുടെ മുഖത്ത് കുത്തിവെക്കുകയാണ് ചെയ്യുന്നത്. ചർമകോശങ്ങളുടെയും കോളാജന്റെയും വളർച്ചയെ പ്ലേറ്റ്ലെറ്റുകള്‍ ത്വരപ്പെടുത്തും.

മുഖത്തെ പാടുകള്‍, ചുളിവുകള്‍ എന്നിവമാറ്റാൻ ഫലപ്രദമാണ് ഈ ചികിത്സയെന്ന് ഇതിന്റെ പ്രചാരകർ പറയുന്നു. വാംപയർ ഫേഷ്യല്‍ ചെയ്ത വിവരം നടി കിം കർദാഷിയാൻ പങ്കിട്ടതോടെയാണ് ഇതിന് വലിയ പ്രചാരം കിട്ടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group