5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കാണാതായി; മാസങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തി

ഹരിയാനയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ട് വരവെ കാണാതായ റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കണ്ടുകിട്ടി.

പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെയാണ് ഒളിപ്പിച്ച ആള്‍ തന്നെ എ‍ഞ്ചിൻ മുംബൈയിലെത്തിച്ചത്. എഞ്ചിനെത്തിക്കാൻ കരാറെടുത്ത കമ്ബനികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

ഹരിയാനയിലെ കല്‍ക്കയിലേക്ക് ഒരു ട്രെയിൻ എഞ്ചിൻ എത്തിക്കണം. അവിടെ നിന്ന് ഒന്ന് തിരികെ മുംബൈയിലേക്കും കൊണ്ടുവരണം. ഇതായിരുന്നു കരാറുകാരനോട് ഇന്ത്യൻ റെയില്‍വേ ആവശ്യപ്പെട്ടത്. കരാറെടുത്ത കമ്പനി രാധാ റോഡേഴ്സ് എന്ന മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഏപ്രില്‍ 27ന് എഞ്ചിൻ കല്‍ക്കയില്‍ എത്തിച്ചു. എന്നാല്‍ തിരികെ കൊണ്ടുവരേണ്ട എഞ്ചിനുമായി ഉപകരാറെടുത്ത കമ്പനി മുങ്ങുകയായിരുന്നു. ഇത്രയും വലിയൊരു സാധനവുമായി എങ്ങോട്ട് പോയെന്ന് വിവരമൊന്നുമില്ല.

മുഴുവൻ തുകയും ആദ്യമേ തരണമെന്ന് ഉപകരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതായിരുന്നു എഞ്ചിന്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായ പ്രകോപനം. സാധനം എത്തിയാല്‍ മുഴുവൻ തുകയും തരാമെന്ന് കരാറുകാരനും ഉറച്ച്‌ നിന്നു. ഒരു ലക്ഷം നല്‍കേണ്ട സ്ഥാനത്ത് ഇനി 60000 രൂപ അധികം തരണമെന്നായി ഉപകരാറുകാരൻ. കല്‍ക്കയിലേക്ക് കൊണ്ടുപോയ എഞ്ചിന് ചെറിയ കേടുപാട് പറ്റിയെന്നും അതിന്‍റെ പിഴ നല്‍കേണ്ടി വന്നെന്നും ന്യായം പറഞ്ഞു. ഒടുവിലാണ് വിഷയം പൊലീസിലെത്തുന്നത്.

പൊലീസ് ഉപകരാറുകാരനെ കണ്ടെത്തി. ഇതിന് പിന്നാലെ എഞ്ചിന്‍ രാജസ്ഥാനില്‍ ഉണ്ടെന്ന വിവരം കിട്ടി. രാജസ്ഥാനിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നാണ് ഒടുവില്‍ ട്രെയിൻ എഞ്ചിൻ കണ്ടുകിട്ടിയത്. മുംബൈയില്‍ എത്തിച്ച എഞ്ചിൻ റോഡരികില്‍ ആളുകള്‍ക്ക് കൗതുകക്കാഴ്ചയാവുകയാണ്. കേസില്‍ നിയമ നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group