അഞ്ച് മണിക്കൂറുകൾകൊണ്ട് അത്ഭുതം ചെയ്യുന്ന പുരോഹിതൻ..

ഇതുവരെ 21 കോടിയോളം “പ്രത്യാശ ” പാവപ്പെട്ട രോഗികൾക്കായി പിരിച്ചു നൽകിയിട്ടുണ്ട്. 92 പഞ്ചായത്തുകളിൽ അച്ചന്റെ നേതൃത്വത്തിൽ ‘വിശുദ്ധ തെണ്ടൽ ‘ നടത്തി. ഏകദേശം രണ്ടു ലക്ഷത്തോളം ആളുകൾ പ്രത്യാശയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ പങ്കാളികൾ ആയിട്ടുണ്ട് .

പ്രത്യാശയുടെ തണലിലേക്ക് അനേകരെ കൈ പിടിച്ചുയർത്തിയ വൈദീകൻ. തന്റെ മുന്നിൽ കണ്ണീരോടെ എത്തിയവരെ സഹായിക്കുവാനായി അനേകർക്ക്‌ മുന്നിൽ വിനീതമായ യാചനയുടെ ശബ്ദമായി മാറിയ വ്യക്തി -ഫാ . സെബാസ്റ്റ്യൻ പുന്നശ്ശേരി. അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ നിരവധി അഞ്ചു മണിക്കൂറുകളിലായി ആയിരക്കണക്കിന് ജനങ്ങൾ നൽകിയ പിൻബലത്തിൽ അച്ചനു കരുപിടിപ്പിക്കുവാൻ കഴിഞ്ഞത് 118 ലധികം ജീവനുകളെയാണ് . 98 .8 മീഡിയ വില്ലേജിന്റെ ഡയറക്ടറും ചാരിറ്റി വേൾഡിന്റെ എക്സികുട്ടീവ് ഡയറക്ടറും ഫാ . സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ വ്യത്യസ്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ …………..

പ്രത്യാശയുടെ തണലിലേക്ക് ………

റേഡിയോ മീഡിയ വില്ലേജിന്റെ സ്റ്റേഷൻ ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു ഇരിക്കുന്ന സമയം. 2012 ഡിസം. ഒമ്പതാം തിയ്യതി രാവിലെ വാതിലിൽ ആരോ മുട്ടുന്നതായി കേട്ട അച്ചൻ വാതിൽ തുറന്നപ്പോൾ ഒരു പ്രായമായ മനുഷ്യൻ അദ്ദേഹത്തിന്റെ കാലിലേക്ക് വീണു . അയാൾ നിലവിളിച്ചു കരഞ്ഞുകൊണ്ട് അച്ചനോട് പറഞ്ഞു: “അച്ചാ എന്റെ മകനു കരൾ സംബന്ധമായ രോഗമാണ്. ചികിത്സക്ക് 25 ലക്ഷം രൂപയാകും. ഞാൻ എവിടെ പോകും . എന്റെ മകനെ രക്ഷിക്കണം “. അച്ചൻ അയാളെ ആശ്വസിപ്പിച്ച്‌ അയച്ചു . എങ്കിലും ആ മനുഷ്യന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അച്ചന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ബിജു എന്നായിരുന്നു ആ വന്ന മനുഷ്യന്റെ മകന്റെ പേര് .

അസ്വസ്ഥമായ മനസോടെ ഇരുന്ന അച്ചൻ ബിജുവിന്റെ മാമ്പുഴക്കരിയിലെ വീട് സന്ദർശിക്കുവാൻ തീരുമാനിച്ചു. അവിടെ എത്തിയ അച്ചന് നേരിണ്ടേണ്ടി വന്നത് വിധിക്കു മുന്നിൽ പകച്ചു നിൽക്കുന്ന കുടുംബത്തെയാണ്. ബിജുവിന്റെ അമ്മയും സഹോദരിയും കുഞ്ഞും എല്ലാവരും കരച്ചിലാണ്. കരഞ്ഞുകൊണ്ട് അയാളുടെ സഹോദരി അച്ചനോട് പറഞ്ഞത് “അച്ചാ എങ്ങനെ ചികിൽസിക്കും, പണം എങ്ങനെ ഉണ്ടാകും “. ബിജുവിന്റെ മകൻ കരഞ്ഞുകൊണ്ട് അച്ചനോട് എന്റെ അച്ചനെ തിരിച്ചു കിട്ടുമോ എന്ന് ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് മുന്നിൽ എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന അച്ചൻ മുന്നിൽ വെച്ചിരുന്ന വിളക്കിൽ ചൂണ്ടിക്കൊണ്ട് അവരോടു പറഞ്ഞു, :വിളക്ക് തെളിച്ചു നാമം ജപിച്ചു കൊള്ളുക . ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളും “.

അവിടെ നിന്നിറങ്ങുമ്പോഴും എന്ത് ചെയ്യണം എന്ന് അച്ചന് ഒരു നിശ്ച്യയവും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം ബിജുവിന്റെ അയൽക്കാരനായ ഒരു വ്യക്തി വിളിച്ചു . അവർ ഒരു യോഗം കൂടുന്നുണ്ട്. അച്ചനെയും അവരുടെ യോഗത്തിലേക്ക് ക്ഷണിച്ചു. എന്നിട്ടു എന്താ വേണ്ടതെന്നു ആലോചിച്ചു. അപ്പോൾ അച്ചൻ പറഞ്ഞു. “നിങ്ങൾ ഞായറാഴ്ച ഒരു ബക്കറ്റുമായി ഇറങ്ങുക . എന്നിട്ടു ഈ പഞ്ചായത്തിൽ തെണ്ടുക. 5 ലക്ഷം രൂപ നമ്മുക്ക് കണ്ടെത്തണം. “അപ്പോൾ അത്രയെങ്കിലും കിട്ടിയില്ലെങ്കിലോ ? എന്ന മറുചോദ്യം ഉയർന്നു. അതിനു ഉത്തരമായി അദ്ദേഹം പറഞ്ഞത് ഇത്രേ ഉള്ളൂ, ‘അതിനു കഴിയും. അവിടെ അവർ നാമം ജപിക്കുന്നുണ്ട് “. അച്ചന്റെ വാക്കുകൾ നൽകിയ പ്രചോദനത്തിൽ അടുത്ത ഞായറാഴ്ച ഇറങ്ങിയ അവർക്ക് അഞ്ചല്ല പത്തു ലക്ഷം രൂപ സമാഹരിക്കുൻ കഴിഞ്ഞു . ഉമ്മൻചാണ്ടിയിൽ നിന്നും ചങ്ങനാശേരിയിലെ സമ്പന്നരുടെ വീടുകളിൽ നിന്നും തുകകൾ സ്വീകരിച്ചു കൂട്ടിനോക്കിയപ്പോൾ 25 ലക്ഷത്തിനു 200 രൂപ കുറവ്.

ഈ അനുഭവം അച്ചന്റെ കണ്ണുകൾ തുറപ്പിച്ചു. മലയാളിയുടെ കാരുണ്യം നിറഞ്ഞ മനോഭാവം നിലനിക്കുന്നിടത്തോളം കാലം തനിക്കു പാവങ്ങളെ സഹായിക്കാൻ കഴിയും എന്ന വലിയ ബോധ്യമാണ് ഈ കൂട്ടായ പ്രവർത്തനം അച്ചന് നൽകിയത്. ഈ ബോധ്യത്തിൽ നിന്നുകൊണ്ടാണ് പുന്നശ്ശേരിയച്ചൻ ധാരാളം ചെലവുവരുന്ന അവയവമാറ്റത്തിന് വിധേയരാകുന്ന രോഗികളെ സഹായിക്കുന്നതിനായി ചാരിറ്റി വേൾഡിന്റെ കീഴിൽ “പ്രത്യാശ “എന്ന ധന സമാഹരണ പരിപാടി ആരംഭിക്കുന്നത്.

പ്രത്യാശ എന്ന ജനകീയ മുന്നേറ്റം

വേദനിക്കുന്ന, ഒറ്റപ്പെടുന്ന രോഗികളുടെ ആശ്വാസത്തിനായി ഇറങ്ങുന്ന അച്ചന്റെ പ്രവർത്തികൾക്ക് പിന്നിലെ നന്മ മനസിലാക്കി നിരവധി ആളുകൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. പ്രത്യാശയുടെ ധന സമാഹരണത്തിനായി അവർ നടത്തിയ ശ്രമങ്ങളെ “വിശുദ്ധ തെണ്ടൽ ” എന്ന് അവർ വിളിച്ചു. ഓരോ ധന സമാഹരണത്തിനായി ഇറങ്ങുമ്പോഴും ആയിരങ്ങൾ ആണ് അച്ചന്റെ പിന്നിൽ അണിനിരക്കുക. പലപ്പോഴും യാതൊരു പ്രതിഫലവും പ്രതീഷിക്കാതെയാണ് ജനങ്ങൾ അച്ചന് പിന്നിൽ നിക്കുന്നത് . പ്രത്യഷയുടെ സ്ഥിരം വോളണ്ടിയർമാരായ 200 പേർ വണ്ടിക്കൂലിപോലും സ്വന്തം കൈയ്യിൽ നിന്ന് എടുത്താണ് പ്രത്യാശയുടെ ധനസമാഹരണ പരിപാടികൾക്ക് എത്തുക.

രോഗിയെ കുറിച്ചുള്ള അറിവ് ലഭിച്ചാൽ ചികിത്സ എത്രയും വേഗം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. അതിനായി ആ സ്ഥലത്തെ ആളുകളെ വിളിച്ചു കൂട്ടും .പിരിവിനു നേതൃത്വം നൽകുക ആ നാട്ടിലെ തന്നെ ആളുകൾ ആകും. പണം നൽകുമ്പോൾ രസീതുകൾ വാങ്ങണമെന്ന് നിർബന്ധം ആണ്.
പിരിച്ചെടുത്തതിൽ ഒരു ചില്ലി കാശുപോലും ഇവരുടെ ആളുകൾ എടുക്കുകയില്ല. മരിച്ചു അത് നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ എണ്ണി തിട്ടപ്പെടുത്തും. തുടർന്ന് രോഗിയുടെ കുടുംബത്തിന് ഈ തുക കൈമാറുന്നത് നാട്ടുകാരുടെ സമിതിയാണ്. ഇതുവരെ 21 കോടി രൂപയോളം “പ്രത്യാശ” പാവപ്പെട്ട രോഗികൾക്കായി പിരിച്ചു നൽകിയിട്ടുണ്ട്. 92 പഞ്ചായത്തുകളിൽ അച്ചന്റെ നേതൃത്വത്തിൽ “വിശുദ്ധ തെണ്ടൽ ” നടത്തി.ഏകദേശം 2 ലക്ഷത്തോളം ആളുകൾ പ്രത്യാശയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട് .

കരുണയുടെ അഞ്ചു മണിക്കൂറുകൾ

ജീവിതത്തിനും മരണത്തിനും ഇടയിൽ എത്രത്തോളം ദൂരമുണ്ടെന്ന് ചോദിച്ചാൽ അച്ചൻ പറയും 5 മണിക്കൂറുകൾ എന്ന്. കാരണം അനേകരുടെ ജീവൻ രക്ഷിക്കുന്നതിനായി അച്ചൻ നടത്തിയ ധനസമാഹരണ പരിപാടികൾ എല്ലാം തന്നെ 5 മണിക്കൂറിനുള്ളിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഈ 5 മണിക്കൂറുകൾ കൊണ്ട് അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണുവാൻ അദ്ദേഹത്തിനും കൂടിയുള്ളവർക്കും കഴിയുന്നു. അതിനുദാഹരണമാണ് പ്രത്യാശയിലൂടെ ജീവിതത്തിലേക്ക് കൈപ്പിടിച്ചു നടന്ന 118 പേർ. 5 മണിക്കൂറിനുള്ളിൽ ദൈവം ആവശ്യമുള്ളതും അതിലും കൂടുതലും തരും എന്ന് ഇതുവരെയുള്ള അനുഭവങ്ങൾ സാഷ്യപെടുത്തുന്നു. പലപ്പോഴും ബിജുവിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് അച്ചൻ തന്റെ പ്രസംഗം ആരംഭിക്കുക. ആ ഒരു പ്രസംഗത്തിന് അല്ലെങ്കിൽ അനുഭവത്തിന് 1000 ഹൃദയങ്ങളെ തൊട്ടുണർത്താൻ കഴിയും എന്ന് അച്ചൻ പറയുന്നു .കാരണം ഈ അനുഭവം പങ്കുവെച്ചു കഴിയുമ്പോൾ തന്നെ നിരവധിയാളുകളാണ് സാമൂഹ്യ പ്രവർത്തനങ്ങൾക്കായി തയ്യാറായി മുന്നോട്ടു വരുന്നത്. പലപ്പോഴും പാവപ്പെട്ട ആളുകൾ ആണ് കൂടുതൽ പണം സംഭാവനയായി നൽകുന്നത് എന്ന് അച്ചൻ തന്റെ അനുഭവത്തിൽ നിന്നും വെളിപ്പെടുത്തുന്നു.

കാഞ്ഞിരപ്പളിയിൽ 40 ലക്ഷം രൂപക്കായി നടത്തിയ ധനസമാഹരണ പരിപാടിയിൽ 80 ലക്ഷം രൂപ സമാഹരിക്കുവാൻ കഴിഞ്ഞു. രാമപുരത്തുനിന്നും 30 ലക്ഷം രൂപക്കായി നടത്തിയ ധനസമാഹരണ പരിപാടിയിൽ 60 ലക്ഷം സമാഹരിക്കുവാൻ കഴിഞ്ഞു. മിക്കപ്പോഴും ആവശ്യമുള്ളതിന്റെ ഇരട്ടി രൂപ സമാഹരിക്കുവാൻ കഴിയുന്നു. ബാക്കി വരുന്ന തുകയിൽ നിന്നും നൂറോളം ക്യാൻസർ രോഗികളെ ഓരോ മാസവും സഹായിക്കുവാൻ കഴിയുന്നു. കൂടാതെ ഡയാലിസിസ് രോഗികൾക്ക് സഹായം എത്തിക്കുവാനും സർക്കാർ ആശുപത്രീകളിൽ ഭക്ഷണം നൽകുവാനും പാലീയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾക്കും പാവപ്പെട്ട രോഗികളെ സംരക്ഷിക്കുവാനും അവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുവാനും കഴിയുന്നു.

ആരോഗ്യ ഗ്രാമം പദ്ധതി

മനുഷ്യ ജീവിതത്തിൽ ഏറ്റവും വലുതാണ് ആരോഗ്യം എന്ന തിരിച്ചറിവാണ് ആരോഗ്യഗ്രാമം എന്ന പദ്ധതിക്ക് പിന്നിൽ. ചാരിറ്റി വേൾഡിന്റെ കീഴിൽ രൂപംകൊണ്ട മറ്റൊരു സാമൂഹ്യപ്രവർത്തനമാണ് ആരോഗ്യഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിന്റെ മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ട് ഒരു വർഷത്തോളം നീളുന്ന പ്രവർത്തന പദ്ധതിയാണിത്. അതിനായി ഒരു ഗ്രാമ്മത്തെ പ്രവർത്തകർ ദത്തെടുക്കുന്നു. അവിടെ വിവിധ ക്ലബുകൾ രൂപീകരിച്ചു ആളുകൾക്ക് ശരിയായ ചികിത്സയും മരുന്നുകളും നൽകുന്നു. കൂടാതെ സമയബന്ധിതമായ പരിശോധനകൾ സൗജന്യമായി മൊബൈൽ ലാബിലൂടെ ചെയ്യുവാനും പാവങ്ങൾക്ക് സൗജന്യ മരുന്ന് വിതരണം നടത്തുവാനും ആരോഗ്യ ഗ്രാമം പ്രവർത്തകർ ശ്രമിക്കുന്നു. ആരോഗ്യം നന്നാവണമെങ്കിൽ നല്ല ചുറ്റുപാടുകളും ശുദ്ധജലവും ലഭിക്കണം എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ജലസ്ത്രോതസുകൾ ശുദ്ധീകരിക്കുക, മലിനമായ പരിസരങ്ങൾ വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രവർത്തകർ ശ്രമിക്കുന്നു.

ജിമ്മി ജോർജ്ജ് പടനിലം സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സ്

ചാരിറ്റി വേൾഡിന്റെ പ്രവർത്തനങ്ങൾക്കായി തന്റെ 12 കോടിയോളം രൂപ വില മതിക്കുന്ന വീടും സ്ഥലവും നൽകുമ്പോൾ ഡോ. ജോർജ്ജ് പടനിലം ഒരു കാര്യമേ അച്ചനോട് ആവശ്യപ്പെട്ടുള്ളൂ. തന്റെ മകനെപ്പോലെ ഭിന്നശേഷിയുള്ളവർക്കായുള്ള പ്രവർത്തനങ്ങൾക്കായി ആ തുക നീക്കിവെക്കുക. ഒരു പിതാവെന്ന അദ്ദേഹത്തിന്റെ വേദനയും ഭിന്നശേഷിക്കാരുടെ പ്രയാസങ്ങളും മനസിലാക്കിയ അച്ചൻ ചാരിറ്റി വേൾഡിന്റെ പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനത്തിലേക്ക് കേന്ദ്രികരിക്കുവാൻ തുടങ്ങി. അവർക്കായി ഡേ കെയർ ആരംഭിച്ചു. ഇന്ന് 30 ഓളം കുട്ടികൾ ഇവിടെ ഉണ്ട്.

ഭിന്നശേഷിയുള്ള കുട്ടികളുമായുള്ള തന്റെ പ്രവർത്തനത്തിൽ അവരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടതും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടത്തും ആവശ്യമാണെന്ന് തോന്നി. അതിനായി അവർക്കായി ഒരേക്കറിൽ ജൈവകൃഷി ആരംഭിച്ചു. അവർക്ക് കൃഷി അറിവുകൾ പകർന്നു നൽകി. അവരെ കൊണ്ട് തന്നെ കൃഷികൾ ചെയ്യിപ്പിച്ചു. ഓരോ ദിവസവും കൃഷിയിടത്തിൽ ചിലവഴിക്കുന്ന അവർ ചെടികളുടെ വളർച്ചകൾ കാണുകയും അതിലൂടെ പഠിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ മാനസീകമായ ഉല്ലാസങ്ങൾ പകരുന്നതിനോടപ്പം അവരെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ജൈവകൃഷിയിൽ നിന്നുണ്ടാകുന്ന പച്ചക്കറികൾ വിൽക്കുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം
കുട്ടികളെ തന്നെ ഏൽപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഭിന്നശേഷിയുള്ളവരുടെ ബാൻഡ് അവർ നിർമ്മിക്കുന്ന സാധനനങ്ങൾക്കു വരുമാനം ഉണ്ടാകുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഇത്തരക്കാരെ എത്തിക്കുവാൻ ജിമ്മി ജോർജ്ജ് പടനിലം സെന്ററിലൂടെ അച്ചന് സാധിക്കുന്നു.

സാമൂഹ്യ പ്രവർത്തനത്തിന്റെ ജിഹ്വ

ദീർഘവീക്ഷിയായ പവ്വത്തിൽ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് 90 .8 റേഡിയോ മീഡിയ വില്ലേജ് എന്ന കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുന്നത്. ഈ റേഡിയോ പിന്നീട് സാമൂഹ്യ പ്രവർത്തനത്തിന്റെ ജിഹ്വയായി മാറുകയായിരുന്നു. വിനോദം, വിദ്യഭ്യാസം , അറിവ് എന്നിവയ്‌ക്കൊപ്പം നിരവധി പുരസ്‌ക്കാരങ്ങൾ ഈ കമ്മ്യൂണിറ്റി റേഡിയോയെ തേടിയെത്തി. മാധ്യമങ്ങളുടെ സാമൂഹ്യബോധവും കൂടി ചേർന്നപ്പോൾ ചാരിറ്റി വേൾഡിന്റെ പ്രവർത്തനത്തെ കൂടുതൽ സജ്‌ജമാക്കുവാനും സാമൂഹ്യ പ്രവർത്തനത്തിനായി ഒരു നാടിനെ ഒരുക്കുവാനും റേഡിയോ മീഡിയ വില്ലേജ്ജ്ജിനു കഴിഞ്ഞു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റി അഫിലിയേറ്റഡ് മീഡിയ കോളേജ് ആയ ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ്

ദീർഘവീക്ഷിയായ പവ്വത്തിൽ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് 90 .8 റേഡിയോ മീഡിയ വില്ലേജ് എന്ന കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുന്നത്. ഈ റേഡിയോ പിന്നീട് സാമൂഹ്യ പ്രവർത്തനത്തിന്റെ ജിഹ്വയായി മാറുകയായിരുന്നു. വിനോദം, വിദ്യഭ്യാസം , അറിവ് എന്നിവയ്‌ക്കൊപ്പം നിരവധി പുരസ്‌ക്കാരങ്ങൾ ഈ കമ്മ്യൂണിറ്റി റേഡിയോയെ തേടിയെത്തി. മാധ്യമങ്ങളുടെ സാമൂഹ്യബോധവും കൂടി ചേർന്നപ്പോൾ ചാരിറ്റി വേൾഡിന്റെ പ്രവർത്തനത്തെ കൂടുതൽ സജ്‌ജമാക്കുവാനും സാമൂഹ്യ പ്രവർത്തനത്തിനായി ഒരു നാടിനെ ഒരുക്കുവാനും റേഡിയോ മീഡിയ വില്ലേജ്ജ്ജിനു കഴിഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ യുണിവേഴ്സിറ്റി അഫിലിയേറ്റഡ് മീഡിയ കോളേജ് ആയ ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ – മീഡിയ വില്ലേജിന്റെ ഡയറക്ടർ ആയും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രതിസന്ധികളിലും പ്രയാസങ്ങളിലും നന്മയും കരുണയും വറ്റാത്ത ഒരു പറ്റം ആളുകളുടെ സാന്നിധ്യം, ചെല്ലുന്ന ഇടങ്ങളിലെല്ലാം നന്മക്കായി കൈകോർക്കുന്ന സമൂഹം, അതിലുപരി സർവ്വേശ്വരന്റെ കൃപ ഇതും മൂന്നും ഉള്ളപ്പോൾ കരുണക്കായി കേഴുന്ന അനേകരുടെ കണ്ണീരൊപ്പാൻ കഴിയും എന്ന പ്രത്യാശയിൽ ആണ് ഈ പുരോഹിതൻ. സമൂഹത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി മരണത്തിലേക്ക് ഉറ്റുനോക്കുന്ന അനേകരുടെ കണ്ണുകളിൽ പ്രത്യാശയുടെ നാളം തെളിയിക്കാനുള്ള യാത്രയിൽ കരുണാമയനായ ദൈവം അദ്ദേഹത്തിന്റെ മുൻപിൽ നടക്കട്ടെ. നന്മ വറ്റിയിട്ടില്ലാത്ത ആയിരം ഹൃദയങ്ങളിലേക്ക് നടന്നു കയറുവാൻ പുന്നശ്ശേരി അച്ചന് കഴിയട്ടെ.

കടപ്പാട് : മരിയ ജോസ് (ലൈഫ് ഡേ)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group