പാകിസ്ഥാനിലെ പെഷവാറില്‍ ആംഗ്ലിക്കന്‍ പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.
കഴിഞ്ഞദിവസം കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്നില്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ നിരവധി മനുഷ്യാവകാശ സംഘടനകളും, മതന്യൂനപക്ഷ സംഘടനകളും പങ്കെടുത്തു. പാസ്റ്ററുടെ കൊലപാതകവും, മതന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങളും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വമില്ലായ്മ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആരോപിച്ചു. പാസ്റ്റര്‍ വില്ല്യം സിറാജിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയില്‍ തനിച്ചാണെന്നും, സംരക്ഷണമില്ലാതെ അപകടത്തിലാണെന്നുമുള്ള തോന്നലാണ് തങ്ങളില്‍ ഉളവാക്കുന്നതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ‘മുത്തഹിദ മസീഹി കൗണ്‍സില്‍’ ചെയര്‍മാന്‍ നോയല്‍ ഇജാസ് പറഞ്ഞു. “ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു, ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എങ്കിലും തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലായെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, ദി വോയിസ് ഓഫ് ജസ്റ്റിസ് ഗ്രൂപ്പ് പ്രതിനിധിയുമായ ആസിഫ് ബാസ്റ്റ്യന്‍ പറഞ്ഞു.
ആക്രമണത്തെ അപലപിച്ച കറാച്ചി മെത്രാപ്പോലീത്ത ബെന്നി മാരിയോ ട്രവാസ് അക്രമികളെ കണ്ടെത്തി എത്രയും വേഗം ശിക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group