ഡിസംബർ 17: വിശുദ്ധ ഒളിമ്പിയാസ്..

ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഒളിമ്പിയാസ് അനാഥയായിരുന്നു . പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ മേല്‍നോട്ടത്തിലാക്കപ്പെട്ടുവെങ്കിലും അവള്‍ക്ക് 30 വയസ്സായപ്പോള്‍ ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ഈ ഭൂമി മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കി.

അധികം താമസിയാതെ അവള്‍ പുരോഹിതാര്‍ത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. ദാനധര്‍മ്മങ്ങളില്‍ വളരെ തല്‍പ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കല്‍ സഹായത്തിനായി വരുന്നവരെ വിശുദ്ധ നിരാശരാക്കാറില്ലായിരുന്നു. അര്‍ഹിക്കാത്തവര്‍ പോലും വിശുദ്ധയില്‍ നിന്നും സഹായങ്ങള്‍ ആവശ്യപ്പെടുക പതിവായി. അതിനാല്‍ 398-ല്‍ വിശുദ്ധയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്ന വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിതനായപ്പോള്‍, അദ്ദേഹം വിശുദ്ധയെ അര്‍ഹതയില്ലാത്തവര്‍ക്ക്‌ പകരം പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഗുണദോഷിക്കുകയും വിശുദ്ധയുടെ ആത്മീയഗുരുവായി മാറുകയും ചെയ്തു. വിശുദ്ധ ഒരു അനാഥാലയവും ഒരു ആശുപത്രിയും പണി കഴിപ്പിച്ചു. കൂടാതെ, നിട്ര്യായില്‍ പുറത്താക്കപ്പെട്ട സന്യാസിമാര്‍ക്കായി ഒരു അഭയകേന്ദ്രവും പണിതു.

404-ല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം പാത്രിയാര്‍ക്കീസ് പദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും ആ സ്ഥാനത്തിന് ഒട്ടും യോഗ്യനല്ലാത്ത അര്‍സാസിയൂസ് പാത്രിയാര്‍ക്കീസായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിന്‍റെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന വിശുദ്ധ ഒളിമ്പ്യാസ്‌ അര്‍സാസിയൂസിനെ അംഗീകരിച്ചില്ല. കൂടാതെ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതില്‍ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് വിശുദ്ധക്ക് പിഴ വിധിച്ചു. അര്‍സാസിയൂസിന്റെ പിന്‍ഗാമിയായിരുന്ന അറ്റിക്കൂസ്‌ അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും, വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

നാടുകടത്തപ്പെട്ട വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വര്‍ഷങ്ങള്‍ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം താന്‍ ഒളിവില്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, ആശ്വാസ വാക്കുകളും കത്തുകള്‍ മുഖാന്തിരം വിശുദ്ധക്ക് നല്‍കിപോന്നു. ജോണ്‍ ക്രിസ്റ്റോസം മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ്‌ ജൂലൈ 24ന് താന്‍ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധയും മരണമടഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group