കോട്ടപ്പുറം രൂപതയുടെ തൃതീയ മെത്രാനായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി ; തിരുകർമ്മങ്ങൾക്ക് സാക്ഷിയായി ആയിരങ്ങൾ

കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി.ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ കോട്ടപ്പുറം കത്തീഡ്രലിൽ നടന്ന പ്രൗഢോജ്വലമായ മെത്രാഭിഷേകച്ചടങ്ങിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്.

വിശ്വസ്‌തതയുടെ അടയാളമായ മോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. തുടർന്ന് അജപാലനാധികാരത്തിൻ്റെ ചിഹ്നമായ ദണ്ഡ് നൽകി ഭദ്രാസനക്കസേരയിൽ ഇരുത്തിയതോടെ കത്തീഡ്രൽ അങ്കണത്തിൽ എത്തിയ വിശ്വാസീ സഹസ്രങ്ങൾ കരഘോഷം മുഴക്കി.

അപ്പസ്തോലിക് ന്യൂൺഷ്യോയ്ക്കും നിയുക്ത മെത്രാനും സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ പ്രവേശന കവാടത്തിൽ ഉജ്വല സ്വീകരണമാണ് നൽകിയത്. അപ്പസ്തോലിക് അഡ്മ‌ിനിസ്ട്രേറ്ററും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല വിശിഷ്ടാതിഥികളെ ഹാരമണിയിച്ചു. 51 പൊൻകുരിശുകളും 101 മുത്തുക്കുടകളും 101 മാലാഖക്കുരുന്നുകളും പരമ്പരാഗത ക്രിസ്ത‌ീയ വേഷം ധരിച്ച 101 അമ്മമാരും സ്വീകരണത്തിന് അണിനിരന്നത് ആകർഷകമായി. ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിലും ഫാ. ഫ്രാൻസിസ്കോ പടമാടനും നിയുക്ത ബിഷപ്പിനെ അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു.

ചാൻസലർ, മോൺ. അംബ്രോസ് പുത്തൻവീട്ടിലിനെ ബിഷപ്പായി വാഴിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോടഭ്യർഥിച്ചു. തുടർന്ന് ചാൻസലർ ലത്തീൻ ഭാഷയിലുള്ള മാർപാപ്പയുടെ നിയമന ഉ ത്തരവും ഫാ. ഫ്രാൻസിസ്കോ പടമാടൻ അതിൻ്റെ മലയാള പരിഭാഷയും വായിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. ലത്തീൻ, സീറോമലബാർ, സീറോമലങ്കര രൂപതകളിൽ നിന്നായി 28 മെത്രാന്മാർ അഭിഷേകച്ചടങ്ങിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group