കൊച്ചി : സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു. ലക്ഷക്കണക്കിനു പേരാണു പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചു ചികിത്സയിലുള്ളത്. പ്രതിദിനം പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പതിനായിരവും കടന്നു.
പനി ബാധിച്ചുള്ള മരണസംഖ്യ ഉയരാൻ തുടങ്ങിയത് ജനങ്ങൾക്കിടയിൽ ഏറെ ആശങ്കയ്ക്കും ഇടയാക്കി. ഇന്നലെ പത്തനംതിട്ടയിൽ മാത്രം രണ്ടു മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. വൈറൽപ്പനിക്കൊപ്പം എലിപ്പനി, ഡെങ്കി, ചെള്ളുപനി, ടൈഫോയ്ഡ് തുടങ്ങിയവയും വ്യാപകമാണ്. വടക്കൻ കേരളത്തിൽ മലേറിയയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംസ്ഥാനത്തു പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതാണു പകർച്ചപ്പനി വ്യാപകമാകാൻ കാരണമായത്. തദ്ദേശ സ്ഥാപന തലത്തിൽ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഉറവിടത്തിലെ കൊതുകു നശീകരണവും സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിൽ പാളിച്ചയുണ്ടായി. മുഖ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ട മന്ത്രിമാർ വിദേശ പര്യടനത്തിലായതിനാൽ നിർദേശങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച പരിശോധിക്കപ്പെടുന്നില്ല.
കഴിഞ്ഞ ഒരാഴ്ചയായി ദിവസേന പതിനായിരത്തിനു മുകളിലാണ് രോഗബാധിതർ. ഇടവിട്ടുള്ള മഴകാരണം വെള്ളക്കെട്ടുകളിൽ കൊതുകുപെരുകുന്നതാണ് വിവിധതരം പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മഴക്കാല പൂർവശുചീകരണത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാട്ടിയ അലംഭാവവും പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നതും ഭീഷണിയായി. ഒരാഴ്ചയ്ക്കിടെയാണ് പകർച്ചപ്പനിബാധിതരുടെ എണ്ണം അയ്യായിരത്തിൽനിന്ന് പതിനായിരത്തിനു മുകളിലേക്കു കുതിച്ചത്. ശനിയാഴ്ച 11,329 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നത് എലിപ്പനിയാണ്. ഈ വർഷം ഇതുവരെ 66 പേർക്ക് എലിപ്പനിമൂലം ജീവൻ നഷ്ടമായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group