വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയമായി മേരി മാതാ പള്ളി

മുംബൈ : അപ്രതീക്ഷിതമായി ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അഭയമായി മേരി മാതാ പള്ളി.കഴിഞ്ഞവ്യാഴാഴ്ച രാത്രിയില്‍ പെയ്ത മഴയില്‍ എല്ലാം നഷ്ടപ്പെട്ട് ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ജനങ്ങൾക്ക് എന്ത് ചെയ്യണമെന്നോ,
എവിടെ പോകണമെന്നോഅറിയാതിരുന്ന അവസരത്തിലാണ് ദൈവദൂതനെ പോലെ മേരി മാതാ പള്ളി വികാരി ഫാ. ജോ ആന്‍സന്‍ കടന്നു വന്നത്. ‘എല്ലാവര്‍ക്കും പള്ളി വക സ്‌കൂളില്‍ തങ്ങാം’എന്ന അച്ചന്റെ വാക്കുകള്‍ ആശയറ്റ അവര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ് പകര്‍ന്നു നൽകിയത്.ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ഇട്ടെറിഞ്ഞ് അവര്‍ അര കിലോ മീറ്റര്‍ ദൂരെയുള്ള മേരി മാത സ്‌കൂളിലേക്ക് തിരിച്ചു. ചിപ്ലുണ്‍ ഖെര്‍ഡി എം.ഐ.ഡി.സിക്ക് സമീപമുള്ള മഫത്‌ലാല്‍ കോളനിയിലെ അന്‍പതോളം കുടുംബങ്ങളാണ് ഇപ്പോൾ സ്കൂളിൽ കഴിയുന്നത്.വെള്ളവും വെളിച്ചവും ഇപ്പോഴും അവരുടെ കോളനിയിലേക്ക് എത്തിയിട്ടില്ല. എല്ലാം കഴിയുന്നതുവരെ അവര്‍ സ്‌ക്കൂളില്‍തന്നെയായിരിക്കും താമസിക്കുക. എല്ലാവരുംകൂടി 150-ഓളം പേര്‍ വരും. കഴുത്തറ്റം വെള്ളത്തിലൂടെ നടന്നാണ് ഇവര്‍ വീടിന് പുറത്തെത്തിയത്. പലര്‍ക്കും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ടി.ടി കുത്തിവെപ്പുമെടുത്തു. അച്ചനും സഹായിയായ ഫാ. ജിന്‍സും താമസിക്കുന്നത് ഈ സ്‌കൂളില്‍ തന്നെയാണ്. കല്യാണ്‍ രൂപതയുടെ കീഴിലുള്ളതാണ് ചിപ്ലുണിലെ മേരി മാതാ പള്ളി.മീറജിലും സാംഗ്ലിയിലുമായി ഒന്‍പത് വര്‍ഷം ജോലിചെയ്ത ശേഷം എട്ടുവര്‍ഷം മുമ്പാണ് ഫാ. ജോ ആന്‍സന്‍ ചിപ്ലുണില്‍ എത്തുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴക്കാരനായ ജോ ആന്‍സന്‍ ഇപ്പോള്‍ മുംബൈക്കാര്‍ക്ക് പ്രിയപ്പെട്ട വല്യച്ചനാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group