രാഷ്ട്രീയ രക്തസാക്ഷികൾ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നത് : മാർ ജോസഫ് പാംപ്ലാനി

സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടപ്പോഴാണ് ശിഷ്യൻമാർ രക്തസാക്ഷികളായതെന്ന് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പാംപ്ലാനി. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നത്. മറ്റുള്ളവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയാണ് ചിലർ രക്ത സാക്ഷികളാവുന്നതെന്നും കണ്ണൂരിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ പറഞ്ഞു. അതേസമയം വാക്കുകളെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദ പ്രസ്താവനയാക്കിയതിന് പിന്നാലെ വിശദീകരണവുമായി തലശ്ശേരി അതിരൂപത രംഗത്തെത്തി.

സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് നടത്തിയ പ്രഭാഷണത്തെ ചില തത്പര കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുകയായിരിന്നുവെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലൻമാരെപ്പോലെ വിശ്വാസത്തിനു വേണ്ടി ധീരമായി നിലപാടെടുക്കണം എന്നതായിരുന്നു യുവജന സമ്മേളനത്തിന്റെ പ്രമേയം. അപ്പസ്തോലന്മാരെപ്പോലെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരുണ്ട്. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള ഇത്തരം രക്തസാക്ഷിത്വങ്ങൾ മൂല്യമുള്ളതാണ്. ഇപ്രകാരം രക്തസാക്ഷിത്വം വരിച്ചവരിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ അനേകം രാഷ്ട്രീയ പ്രവർത്തകരുമുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താത്പര്യങ്ങൾക്കു ബലിയാടായവരാണ്. അവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തത്.

കക്ഷിരാഷ്ട്രീയത്തിന്റെ സൂചന പോലുമില്ലാത്ത ഒരു പൊതുപ്രസ്താവനയെ അടിസ്ഥാനരഹിതമായി നിക്ഷിപ്ത താത്പര്യങ്ങളോടെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ അതിരൂപത അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group