സെമിനാരികളില്‍ ഏകീകൃത കുര്‍ബാന മാത്രം പാടുള്ളൂ; നിലപാട് കടുപ്പിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് വീണ്ടും നിലപാട് കടുപ്പിച്ച് എറണാകുളം അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വൈദിക പരിശീലന കേന്ദ്രങ്ങളില്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നും അനുസരണക്കേട് പുലര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ച്ച്ബിഷപ്പ് അറിയിച്ചു.

പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാന്‍സിസ് പാപ്പ ഔദ്യോഗികമായി ആഹ്വാനം ചെയ്തതുമായ എകീകൃത കുര്‍ബാന 2023 ജൂണ്‍ 12 മുതല്‍ 16 വരെ കൂടിയ ബിഷപ്പുമാരുടെ സിനഡ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. 2022 ജൂലൈ 30 ന് പുറപ്പെടുവിച്ച അപ്പോയ്ന്‍റ്മെന്‍റ് ലെറ്ററില്‍ വൈദിക പരിശീലന കേന്ദ്രങ്ങളില്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നും ഇതില്‍ ഇളവുകള്‍ ഇല്ലെന്നും കൃത്യമായി അറിയിച്ചിരുന്നു. പരിശുദ്ധ സിംഹാസനം പ്രസ്തുത നിര്‍ദേശം പാലിക്കപ്പെടുന്നത് സംബന്ധിച്ച് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ തന്നോട് ആരാഞ്ഞതായും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. ആയതിനാല്‍, പ്രസ്തുത നിര്‍ദേശം കൃത്യമായി പാലിക്കപ്പെടേണ്ടതാണെന്നും അല്ലാത്തപക്ഷം അത് സഭാനിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അനുസരിക്കാന്‍ വിമുഖത പുലര്‍ത്തുന്ന വൈദികരുടെ വിശദാംശങ്ങള്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കാനാണ് സെമിനാരി റെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തല്‍സ്ഥാനത്തു നിന്ന് നീക്കുമെന്ന താക്കീതും ആര്‍ച്ച് ബിഷപ്പ് നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group