ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ മൂന്ന് മലയാളികൾ

ഹോർമുസ് കടലിടുക്കില്‍നിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍.

കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശി ശ്യാംനാഥ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി ധനുഷ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ഇതില്‍ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹം വീട്ടില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കുടുംബം മീഡിയവണിനോട് പറഞ്ഞു. ഈ മാസം 16നു നാട്ടില്‍ വരാനിരിക്കുകയായിരുന്നു യുവാവ്. പത്തു വർഷമായി ഇതേ കമ്ബനിയുടെ കപ്പലുകളിലാണ് സുമേഷ് ജോലി ചെയ്യുന്നത്. എട്ടു വർഷമായി ഇതേ കപ്പലില്‍ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. കപ്പല്‍ പിടികൂടിയ ശേഷം ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാൻ നിയന്ത്രണത്തിലാക്കിയതായി അറിയാനായി. കപ്പലില്‍ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് മനസ്സിലാക്കുന്നു. തെഹ്‌റാനിലും ഡല്‍ഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കും’-അധികൃതർ അറിയിച്ചു.

ഗോർട്ടല്‍ ഷിപ്പിങ് കമ്ബനിയില്‍ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എം.എസ്.സിയാണ് ഏരീസ് കപ്പല്‍ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്ബനിയാണ് ഗോർട്ടല്‍ ഷിപ്പിങ്. കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങള്‍ക്കും എം.എസ്.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കില്‍നിന്ന് കപ്പല്‍ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ ഇന്നലെ വിവിധ ഇസ്രായേല്‍ പ്രദേശങ്ങള്‍ക്കുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണവും നടന്നു. കപ്പല്‍ യു.എ.ഇയില്‍നിന്ന് മുംബൈയിലെ ജവഹർലാല്‍ നെഹ്‌റു തുറമുഖത്തേക്കു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group