1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസജീവിതമായിരുന്നു വിശുദ്ധ നയിച്ചത്. ഇന്ത്യാക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസായുടെ ആഗ്രഹം.
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്.
ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിനചര്യകളും, ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും വിശുദ്ധ വിധേയയായിട്ടുണ്ട്.
വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു.
1617 ഓഗസ്റ്റ് 24-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി. 1671-ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group