ഞാനെപ്പോഴെങ്കിലും ദൈവത്തെ കണ്ടെത്തുമോ?

ചിക്കാഗോയിലെ ലയോളാ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഈശോസഭാ വൈദികന്‍ റവ ഡോ ജോണ്‍ പവലിന്‍റെ (Rev Dr John Joseph Powell 1925 –2009) അനുഭവമാണ് ഈ കഥ. ദൈവത്തിന്‍റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തുനടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണ്ടെത്തിയ ഒരു സംഭവമാണിത്. (മൊഴിമാറ്റം നടത്തിയത് ടോണി സ്റ്റീഫന്‍)
*** ***

ഞാനെപ്പോഴെങ്കിലും
ദൈവത്തെ കണ്ടെത്തുമോ?

ഫാ. ജോൺ പവൽ

വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്‍റെ കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ ആറിഞ്ച് നീളത്തില്‍ കിടക്കുന്ന നീണ്ട ചണം പോലുള്ള തന്‍റെ മുടി കോതിയൊതുക്കി നില്ക്കുകയായിരുന്നു അവന്‍.

അത്രയും നീണ്ട മുടിയുള്ള ഒരു ആണ്‍കുട്ടിയെ ആദ്യമായാണ് ഞാന്‍ കാണുന്നത്. ആ രീതിയിലുള്ള ഫാഷന്‍ അപ്പോള്‍ മാത്രം പ്രചാരിച്ചു തുടങ്ങിയതേയുള്ളൂ എന്നു ഞാന്‍ ഊഹിച്ചു. ഉടനെതന്നെ ടോമിയെ ഞാന്‍ “S” എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. S എന്നതുകൊണ്ട് strange (അപരിചിതം) എന്നാണര്‍ത്ഥമാക്കിയത്. ടോമിയെ സംബന്ധിച്ച് ഞാനുദ്ദേശിച്ചത് “തീര്‍ത്തും അപരിചിതം” എന്നാണ്.

ദൈവശാസ്ത്ര ക്ലാസിലെ സ്ഥിരം നിരീശ്വരവാദിയായിരുന്നു അവന്‍. വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന പിതാവായ ദൈവമുണ്ടാകാനുള്ള സാധ്യതയെ അവന്‍ നിരന്തരം നിഷേധിക്കുകയും പരിഹസിക്കുകയും ചിരിച്ചുതള്ളുകയും ചെയ്തിരുന്നു.

അവസാനപരീക്ഷയുടെ സമയത്ത് പരിഹാസത്തിന്‍റെ സ്വരത്തില്‍ അവന്‍ എന്നോടു ചോദിച്ചു: “ഞാന്‍ എന്നെങ്കിലും ദൈവത്തെ കണ്ടെത്തുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ?”
ഒരു ”ഞെട്ടല്‍ ചികിത്സ” അവനു നല്കാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ ഉറപ്പിച്ചുപറഞ്ഞു. “ഇല്ല”
“ഓ, ഞാന്‍ വിചാരിച്ചു താങ്കള്‍ എന്നെ ആ ഉത്പന്നമെടുക്കാന്‍ നിര്‍ബന്ധിക്കുമെന്ന്”
അവന്‍ പ്രതികരിച്ചു.

അതിനുശേഷം ക്ലാസ്മുറിയുടെ വാതിലില്‍നിന്ന് അല്പം നീങ്ങാന്‍ അവനു ഞാന്‍ സമയം നല്കി. എന്നിട്ട് ഉറക്ക വിളിച്ചുപറഞ്ഞു: “ടോമീ, നീ ദൈവത്തെ കണ്ടെത്തുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ ഒരിക്കല്‍ അവിടുന്നു നിന്നെ കണ്ടെത്തുമെന്ന് എനിക്കു തീര്‍ച്ചയാണ്”

നിഷേധാര്‍ത്ഥത്തില്‍ ചുമല്‍ ചലിപ്പിച്ചുകൊണ്ട് അവന്‍ നടന്നുപോയി. എന്നാല്‍ “അവിടുന്നു നിന്നെ കണ്ടെത്തുമെന്ന” എന്‍റെ സമര്‍ത്ഥമായ മറുപടി അവന്‍ കേട്ടില്ലെന്നതില്‍ എനിക്കു ചെറിയ നിരാശ തോന്നി. അതൊരു സമര്‍ത്ഥമായ മറുപടിയായിരുന്നെന്ന് എനിക്കു തോന്നിയിരുന്നു.

ടോമി ഉയര്‍ന്ന നിലയില്‍ ബിരുദം നേടിയെന്ന് പിന്നീട് ഞാനറിഞ്ഞു.

കുറെ നാളുകള്‍ക്ക് ശേഷമാണ്, ടോമിക്ക് കാന്‍സര്‍ ബാധിച്ചുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം കേട്ടു. ഞാനവനെ അന്വേഷിക്കുന്നതിനു മുമ്പ് അവന്‍ എന്നെ കാണാന്‍ ഓഫീസിലെത്തി. വളരെ മോശമായിരുന്നു അപ്പോഴത്തെ അവന്‍റെ അവസ്ഥ. തീവ്രമായ കീമോതെറാപ്പി അവനെ വല്ലാതെ തളര്‍ത്തിയിരുന്നു. നീണ്ട മുടി മുഴുവന്‍ പൊഴിഞ്ഞുപോയിരുന്നു. പക്ഷേ അവന്‍റെ കണ്ണുകള്‍ പ്രകാശപൂര്‍ണവും സ്വരം ഉറച്ചതുമായിരുന്നു.

“ടോമീ, ഞാന്‍ പലപ്പോഴും നിന്നെക്കുറിച്ച് ഓര്‍ത്തിരുന്നു. നിനക്ക് അസുഖമാണെന്ന് ഞാന്‍ കേട്ടിരുന്നു”
“അതെ, തീര്‍ത്തും രോഗിയാണ്. രണ്ട് ശ്വാസകോശങ്ങളിലും അര്‍ബുദമാണ്”
“കേവലം 24 വയസില്‍ മരിക്കാന്‍ പോകുമ്പോള്‍ നിനക്ക് എന്താണ് തോന്നുന്നത്?”
തീര്‍ച്ചയായും അത് വളരെ കഷ്ടമാണ് “എന്തുപോലെ?
“അമ്പതിലെത്തിയിട്ടും മൂല്യങ്ങളോ ആശയങ്ങളോ ഇല്ലാതിരിക്കുന്നതും അല്ലെങ്കില്‍ എപ്പോഴും മദ്യപിക്കുന്നതും സ്ത്രീകളെ വശീകരിക്കുന്നതും പണം സമ്പാദിക്കുന്നതുമാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിലെ വലിയ കാര്യങ്ങള്‍ എന്നു ചിന്തിക്കുന്നതും പോലെ”

എന്‍റെ മനസിലെ ഫയല്‍ ശേഖരത്തില്‍ ടോമിയെ തികച്ചും അപരിചിതം എന്നു രേഖപ്പെടുത്തിയ “S” വിഭാഗത്തില്‍ നോക്കുകയായിരുന്നു ഞാന്‍ (തരംതിരിക്കല്‍ വഴി ഞാന്‍ നിരാകരിക്കുന്ന എല്ലാവരെയും ദൈവം എന്‍റെ അടുത്തേക്കു തിരിച്ചുവിടുന്നത് എന്നെ പഠിപ്പിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു).

എന്നാല്‍ ഞാന്‍ താങ്കളെ കാണാന്‍ വന്നത് അവസാനദിവസങ്ങളിലൊന്നില്‍ എന്നോടു പറഞ്ഞ കാര്യത്തെപ്പറ്റി പറയാനാണ്. “അന്ന് ഞാന്‍ ദൈവത്തെ എന്നെങ്കിലും കണ്ടെത്തുമോ എന്നു ചോദിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞു “ഇല്ല” എന്ന്. അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. അപ്പോള്‍ താങ്കള്‍ പറഞ്ഞു, “അവിടുന്ന് നിന്നെ കണ്ടെത്തുമെന്ന്” ഞാനതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ആ സമയത്ത് ദൈവത്തിനുവേണ്ടിയുള്ള എന്‍റെ തിരച്ചില്‍ അത്ര തീവ്രമായിരുന്നില്ലെങ്കിലും. പക്ഷേ ഡോക്ടര്‍മാര്‍ എന്‍റെ നാഭിക്കുള്ളില്‍നിന്ന് ഒരു മുഴ എടുത്തുനീക്കിയിട്ട് അത് മാരകമാണെന്നു പറഞ്ഞപ്പോള്‍ ദൈവം എവിടെയാണെന്നു കണ്ടുപിടിക്കാന്‍ ഞാന്‍ ഗൗരവപൂര്‍വം ശ്രമിച്ചുതുടങ്ങി. മാരകാവസ്ഥ എന്‍റെ പ്രധാന അവയവങ്ങളെ ബാധിച്ചുതുടങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിന്‍റെ
വെങ്കലവാതിലുകളിന്മേല്‍ ആഞ്ഞുമുട്ടാന്‍ തുടങ്ങി. പക്ഷേ ദൈവം പുറത്തുവന്നില്ല. വാസ്തവത്തില്‍ ഒന്നും സംഭവിച്ചില്ല. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു കാര്യത്തിനുവേണ്ടി വളരെ നാള്‍ വലിയ പരിശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്നിട്ടുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങള്‍ മടുക്കുന്നു, പരിശ്രമിച്ചു ക്ഷീണിക്കുന്നു. അപ്പോള്‍ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്നു.

അങ്ങനെ ഒരു ദിവസം ഞാന്‍ എഴുന്നേറ്റു, അവിടെ ഉണ്ടായിരിക്കാവുന്നതോ അല്ലാത്തതോ ആയ
ദൈവത്തിനിപ്പുറത്തുള്ള ഉയര്‍ന്ന കന്‍മതിലിലേക്ക് നിഷ്ഫലമായ കുറച്ച് അഭ്യര്‍ത്ഥനകള്‍കൂടി എറിയുന്നതിനുപകരം ഞാനാ പരിശ്രമം ഉപേക്ഷിച്ചു. ദൈവത്തെക്കുറിച്ചോ മരണാനന്തരജീവിതത്തെക്കുറിച്ചോ അങ്ങനെയുള്ള മറ്റു കാര്യങ്ങളെക്കുറിച്ചോ ഞാന്‍ ഒന്നും ചിന്തിച്ചിക്കില്ല എന്നു ഞാന്‍ തീരുമാനിച്ചു. എനിക്കു ശേഷിച്ചിരിക്കുന്ന സമയം എന്തെങ്കിലും ലാഭകരമായ കാര്യത്തിനുവേണ്ടി ചെലവഴിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. താങ്കളെക്കുറിച്ചും ക്ലാസിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു.

“സ്നേഹിക്കാതെ ജീവിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. എന്നാല്‍, ജീവിച്ചിട്ടും നിങ്ങള്‍ സ്നേഹിക്കുന്നവരോട് അവര്‍ നിങ്ങളാല്‍ സ്നേഹിക്കപ്പെട്ടിരുന്നു എന്നുപറയാതെ കടന്നുപോകുന്നത് തുല്യമായ ദുഃഖമാണ്” താങ്കള്‍ പറഞ്ഞ ഒരു കാര്യം എന്‍റെ ഓര്‍മ്മയിലെത്തി. അതിനാല്‍ ഏറ്റവും കഠിനമായ ആളില്‍നിന്നുതന്നെ ഞാന്‍ തുടങ്ങി – എന്‍റെ ഡാഡി.

ഞാനടുത്തുചെന്നപ്പോള്‍ ഡാഡി പത്രം വായിക്കുകയായിരുന്നു.
“ഊം.. എന്താ? ”
പത്രം താഴ്ത്താതെ ഡാ ചോദിച്ചു.
“ഡാഡീ, ഞാന്‍ ഡാഡിയെ സ്നേഹിക്കുന്നു. അത് ഡാഡി അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”

അദ്ദേഹത്തിന്‍റെ കയ്യിലിരുന്ന പത്രം തറയിലേക്കുവീണു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി (മുമ്പൊരിക്കലും ഡാഡി ഈ രണ്ടു കാര്യങ്ങളും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല).

പിറ്റേന്നു രാവിലെ ഡാഡിക്ക് ജോലിക്കു പോകേണ്ടതാണെങ്കിലും ഞങ്ങള്‍ രാത്രി മുഴുവന്‍ ഇരുന്ന് സംസാരിച്ചു. ഡാഡിയോടു വളരെ അടുത്തിരിക്കുന്നതും ഡാഡിയുടെ കണ്ണീര്‍ത്തുള്ളികള്‍ കാണുന്നതും ആലിംഗനം അനുഭവിക്കുന്നതും എന്നെ സ്നേഹിക്കുന്നു എന്ന് ഡാഡി പറയുന്നത് കേള്‍ക്കുന്നതുമെല്ലാം വളരെ സുഖകരമായി എനിക്കു തോന്നി.

ഇതെല്ലാം മാതാവിനോടും സഹോദരനോടും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്നു. അവരും എന്നോടൊത്തു കരയുകയും ഞങ്ങള്‍ സന്തോഷത്തോടെ പല കാര്യങ്ങളും പറയുകയും ചെയ്തു. വളരെ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന രഹസ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. ഒരു കാര്യത്തില്‍ മാത്രമേ എനിക്കു സങ്കടമുണ്ടായിരുന്നുള്ളൂ, ഞാനിതിന് ഇത്രയും നാള്‍ കാത്തിരുന്നല്ലോ എന്നതില്‍.

അങ്ങനെ ഒരു ദിനം ഞാന്‍ ചുറ്റും തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം അവിടെയുണ്ട്. ഞാന്‍ അവിടുത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് എന്‍റെയടുത്തേക്ക് വന്നില്ല. ഒരു വളയം എടുത്തു പിടിച്ചുകൊണ്ട് ഇതിലൂടെ ചാട്, ഞാന്‍ നിനക്ക് മൂന്ന് ദിവസം തരാം, മൂന്നാഴ്ച തരാം എന്നൊക്കെ പറയുന്ന ഒരു മൃഗപരിശീലകനെപ്പോലെ ആയിരുന്നു അന്നു ഞാനെന്ന് എനിക്ക് മനസിലായി. പ്രത്യക്ഷത്തില്‍ ദൈവം എല്ലാ കാര്യങ്ങളും തന്‍റേതായ രീതിയിലും തന്‍റേതായ സമയത്തും ചെയ്യുന്നു. പക്ഷേ സുപ്രധാന കാര്യം അവിടുന്ന് അവിടെയുണ്ടായിരുന്നു എന്നതാണ്. അവിടുന്ന് എന്നെ കണ്ടെത്തി. താങ്കള്‍ പറഞ്ഞത് ശരിയായിരുന്നു. ഞാന്‍ അവിടുത്തേക്കു വേണ്ടി തിരയുന്നത് നിര്‍ത്തിയിട്ടുപോലും അവിടുന്ന് എന്നെ കണ്ടെത്തി.

“ടോമീ ” ഞാന്‍ വാപൊളിച്ചുപോയി. വളരെ പ്രധാനപ്പെട്ടതും അവന്‍ തിരിച്ചറിയുന്നതിനേക്കാള്‍ വളരെയധികം സാര്‍വ്വത്രികവുമായ കാര്യമാണ് പറയുന്നതെന്ന് എനിക്ക് മനസിലായി. അപ്പോസ്തോലനായ യോഹന്നാന്‍ അത് പറഞ്ഞിട്ടുണ്ട്. “ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹ. 4:16).

ഇതുകഴിഞ്ഞ് ഞാനവനോടു പറഞ്ഞു:

“നീയെനിക്ക് ഒരു ഉപകാരം ചെയ്യുമോ? ദൈവശാസ്ത്ര ക്ലാസില്‍ നീയെനിക്ക് ഒരു തലവേദനയായിരുന്നു. പക്ഷേ അതിനെല്ലാം പകരം എനിക്ക് ഒരു കാര്യം ചെയ്തുതരാന്‍ നിനക്കിപ്പോള്‍ കഴിയും. തൊട്ടുമുമ്പ് നീയെന്നോടു പറഞ്ഞത് എന്‍റെ ക്ലാസില്‍ വന്ന് വിദ്യാര്‍ത്ഥികളോടു പറയാമോ? ഇത് ഞാനവരോടു പറയുകയാണെങ്കില്‍ നീയവരോടു പറയുന്നതിന്‍റെ പകുതിയേ ഫലപ്രദമാകുകയുള്ളൂ…
ടോമീ, അതിനെക്കുറിച്ച് ചിന്തിക്ക്. തയാറാകുകയാണെങ്കില്‍ അപ്പോള്‍ എന്നെ വിളിക്കുക”

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടോമി എന്നെ വിളിച്ചു. ക്ലാസിന് അവന്‍ തയാറാണെന്നും എനിക്കും ദൈവത്തിനും വേണ്ടി അത് ചെയ്യാനാഗ്രഹിക്കുന്നുവെന്നും അവനെന്നോടു പറഞ്ഞു. അതിനാല്‍ ഞങ്ങളൊരു തിയതി നിശ്ചയിച്ചു.

എന്നാല്‍ അവനത് പാലിക്കാനായില്ല. അതിനേക്കാള്‍ പ്രാധാനപ്പെട്ട ഒരു അപ്പോയിന്‍റ്മെന്‍റ് ദൈവവുമായി അവനുണ്ടായിരുന്നു, എന്നേക്കാളും എന്‍റെ ക്ലാസിനേക്കാളും പ്രധാനപ്പെട്ട ഒന്ന്.

തീര്‍ച്ചയായും മരണത്തോടെ അവന്‍റെ ജീവിതം അവസാനിച്ചില്ല വിശ്വാസത്തില്‍ നിന്ന് ദര്‍ശനത്തിലേക്കുള്ള ആ വലിയ ചുവട് അവന്‍ വച്ചു. കണ്ണുകള്‍ക്ക് കാണാനോ ചെവികള്‍ക്ക് കേള്‍ക്കാനോ മനുഷ്യമനസ്സിനു സങ്കല്‍പ്പിക്കാനോ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ മനോഹരമായ ഒരു ജീവിതം അവന്‍ കണ്ടെത്തി..

കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group