ദേവസഹായം പിള്ള വിശുദ്ധ പദവിയിൽ ജ്വലിക്കുമ്പോൾ കൃതജ്ഞതാ ബലിക്കായി ഇന്നലെ കാറ്റാടിമലയിൽ ഒത്തു ചേർന്നത് ലക്ഷത്തോളം വിശ്വാസികൾ. വിശുദ്ധ ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയുടെ താഴ്വാരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ.
കൃതജ്ഞതാ ബലിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ഡോ. ലെയോപോൾദോ ജിറേല്ലി അധ്യക്ഷനായിരുന്നു. വിശുദ്ധ ദേവസഹായം പിള്ളയേപ്പോലെ അടിയുറച്ച ഈശ്വര വിശ്വാസം നമ്മെ നന്മയിലേക്കു നയിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഇന്നലെ വൈകുന്നേരം 5.30നാണ് കൃതജ്ഞതാബലിക്കു തുടക്കമായത്. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ ഡോ.ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ് ഡോ.ഫിലിപി നേരി ഫെറാ വോ, മദ്രാസ്-മൈലാപ്പുർ ആർച്ച്ബിഷപ് ഡോ. ജോർജ് ആന്റണി സ്വാമി, മധുരൈ ആർച്ച്ബിഷപ് ഡോ.ആന്റണി പപ്പുസ്വാമി, പോണ്ടിച്ചേരി ആർച്ച് ഡോ. ബിഷപ് ഫ്രാൻസിസ് കാലിസ്റ്റ്, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. അലങ്കാര ആരോഗ്യ സെബാസ്റ്റ്യൻ ദുരൈരാജ്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം, ബിഷപ്പുമാരായ ഡോ.വിൻസന്റ് മാർ പൗലോസ്, മാർ ജോർജ് രാജേന്ദ്രൻ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഗീവർഗീസ് മാർ മക്കാറി യോസ്, ഡോ. വിൻസന്റ് സാമുവൽ, ഡോ. ഹെൻട്രി ഡിസൂസ, അത്തനാസിയോസ് രഹ്ന സ്വാമി, കോട്ടാർ ബിഷപ്പ് ഡോ. നസ്രേൻ സുസൈ, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ തുടങ്ങിയവർ കൃതജ്ഞതാബലിക്ക് സഹകാർമ്മികരായിരുന്നു.
വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകളുള്ള കാറ്റാടിമലയിലേക്ക് ഇന്നലെ രാവിലെ തന്നെ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ദേവസഹായം പിള്ള കടന്നുപോയ വഴികളിലൂടെ സഞ്ചരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും നിരവധി വിശ്വാസികളെത്തി. രക്തസാക്ഷിത്വം വരിക്കുന്നതിനു മുൻപ് വിശുദ്ധ ദേവസഹായം പിള്ളയെ പാർപ്പിച്ചിരുന്ന ജയിൽ, നിറയൊഴിക്കുന്നതിനു മുൻപ് മുട്ടുകുത്തി പ്രാർത്ഥിച്ച സ്ഥലം, രക്തസാക്ഷിത്വം വരിച്ച പാറക്കെട്ട്, മരണ സമയത്ത് അടർന്നു വീണ് മണിശബ്ദം മുഴങ്ങിയ മണിയടിച്ചാംപാറ തുടങ്ങിയ സ്ഥലങ്ങളെല്ലാം കാറ്റാടിമലയിലാണുള്ളത്. ഈ പുണ്യസ്ഥലങ്ങളിലെല്ലാം ഇന്നലെ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group