യുവാക്കളില്‍ കോവിഡിന് ശേഷം പെട്ടെന്നുള്ള മരണം കൂടുന്നു; കാരണം പഠിക്കാന്‍ ഐ.സി.എം.ആര്‍

കോവിഡ് 19ന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച്‌ പഠനം നടത്തുമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ.രാജീവ് ബഹല്‍.

18നും 45നും ഇടയിലുള്ളവരുടെ അകാരണമായതും പെട്ടെന്നുള്ളതുമായ മരണങ്ങളെ കുറിച്ച്‌ രണ്ട് പഠനങ്ങളാണ് നടത്തുക. ഗുജറാത്തില്‍ നടന്ന ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിന് അനന്തരഫലങ്ങളുണ്ടെങ്കില്‍ അവയെക്കുറിച്ച്‌ മനസിലാക്കാനും തുടര്‍ന്നുള്ള മരണങ്ങള്‍ തടയാനും ഈ പഠനങ്ങള്‍ സഹായിക്കുമെന്നും ഡോ. രാജീവ് ബഹല്‍ പറഞ്ഞു.

45 വയസില്‍ താഴെയുള്ള, ആരോഗ്യമുള്ള, മറ്റ് അനുബന്ധരോഗങ്ങളൊന്നുമില്ലാത്ത യുവാക്കള്‍ അപ്രതീക്ഷിതമായി മരിക്കുന്നതിന്‍റെ കാരണങ്ങളെ കുറിച്ചാണ് പഠിക്കുക. ഇത്തരത്തിലുള്ള 50 മരണങ്ങളെ കുറിച്ച്‌ ഡല്‍ഹി എയിംസില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വിശദമായി പഠിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കകം ഇത്തരത്തിലുള്ള 100 പോസ്റ്റ്മോര്‍ട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. കോവിഡ് കാലത്തിന് മുൻപ് നടന്ന ഇത്തരം മരണങ്ങളും ഇപ്പോഴത്തെ മരണങ്ങളും താരതമ്യം ചെയ്ത് കാരണങ്ങളിലേക്കെത്താനാണ് ശ്രമിക്കുന്നത്.കോവിഡിന് ശേഷം മനുഷ്യനില്‍ ശാരീരക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ ഇവ മരണത്തിന് കാരണമാകുന്നുണ്ടോയെന്നും പഠിക്കും. ഹൃദയസ്തംഭനം, ശ്വാസകോശപ്രശ്നങ്ങള്‍ എന്നിവയാണ് ചെറുപ്പക്കാരില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമായി കാണുന്നത്. ഇവയെക്കുറിച്ചും പഠനം നടത്തും.

18നും 45നും ഇടയിലുള്ളവരുടെ മരണത്തെ കുറിച്ച്‌ രാജ്യത്തെ 40 കേന്ദ്രങ്ങളില്‍ നിന്നായി ഐ.സി.എം.ആര്‍ വിവരം ശേഖരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group